ദില്ലി: രാജ്യത്തെ ഒമിക്രോൺ (omicron)ബാധിതരുടെ എണ്ണം 653 ആയി. 21 സംസ്‌ഥാനങ്ങളിൽ ആണ് ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ ഒമിക്രോണ് ബാധിതർ മഹാരാഷ്ട്രയിൽ(mag\harashtra) ആണുളളത്. തൊട്ടുപിന്നിൽ ദില്ലിയും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ബെംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കർഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. പൊതു ഇടങ്ങളിൽ ആഘോഷങ്ങൾക്കായി ആളുകൾ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകൾ, പബ്ബുകൾ, റസ്റ്റോറൻറുകൾ എന്നിവടങ്ങളിൽ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.
കേരളത്തിലും 30ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്.
















