ചെന്നൈ: പ്രശസ്ത പിന്നണി ഗായകനും നാടോടി കലാകാരനും നടനുമായ കലൈമാമണി മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പ്രിയ ഗായകൻ്റെ വിയോഗത്തിൽ കെ എസ് ചിത്ര ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800-ലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു. വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKSChithraOfficial%2Fposts%2F459582275535227&show_text=true&width=500
തമിഴ് ചിത്രം തിരുട തിരുടി’യിലെ നടൻ ധനുഷിന്‍റെ അച്ഛനായുള്ള അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. തുടർന്ന് ‘ദിൽ’, ‘യുദ്ധം സെയ്’, ‘വേട്ടൈക്കാരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷത്തിലെത്തി.
‘കലൈമാമണി’, ‘ഇസൈമേധൈ’ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പ്രശസ്ത ഭരതനാട്യം മാസ്റ്റർ വാഴുവൂർ രാമയ്യ പിള്ളയുടെ ഇളയ മകനാണ് മാണിക്ക വിനായകം. നിരവധി താരങ്ങളുടെ അച്ഛൻ വേഷത്തിലൂടെ മാണിക്ക വിനായകം രംഗത്തു വന്നിട്ടുണ്ട്.
ഏതാനും സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തുന്നത്.
















