കോഴിക്കോട്: സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയിൽ ട്രഷറി (Treasury ) സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal). പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ട്രഷറികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾ പരാതിരഹിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി 120 കോടിയോളം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ട്രഷറികളുടെ നവീകരണത്തിനായി നടന്നുകൊണ്ടിരിക്കുന്നത്. പ്രവൃത്തികളുടെ പൂർത്തീകരണത്തോടെ വലിയൊരു കുതിച്ചുചാട്ടം ട്രഷറി മേഖലയിൽ ഉണ്ടാവും. കേരളത്തിലെ ട്രഷറി സംവിധാനം ഇന്ത്യയിലാകെ മാതൃകയാണ്. ട്രഷറികളിലെ ഐ.ടി ഇനേബിൾഡ് സർവീസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സർക്കാർ തയ്യാറല്ല.
ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. സൗകര്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിശോധനകൾ ട്രഷറിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു.
താലൂക്ക് ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്ന 100 ചതുരശ്രമീറ്ററോളം വരുന്ന ഹാൾ നവീകരിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. 19.40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. മേയർ ഡോ. ബീന ഫിലിപ്പ്, ട്രഷറി ഡയറക്ടർ എ.എം ജാഫർ, ഡെപ്യൂട്ടി ഡയറക്ടർ ടി.സി സുരേഷ്, കൗൺസിലർ പി.കെ നാസർ, ജില്ലാ ട്രഷറി ഓഫീസർ എ സലീൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

















