തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് മാധ്യമങ്ങളുമായ് സംസാരിക്കാൻ മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായ് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പല ജില്ലകളിൽ പല രീതിയിൽ ആരോഗ്യവകുപ്പുമായ് ബന്ധപ്പെട്ട വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങൾ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നൽകേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സർക്കുലർ.
മാധ്യമങ്ങളുമായി സംസാരിക്കാൻ ആർക്കും വിലക്കില്ല എന്നാൽ വകുപ്പുമായി ആശയവിനിമയം നടത്തി നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് മാത്രം – ആരോഗ്യമന്ത്രി പറഞ്ഞു. വിവാദ സർക്കുലറിനെതിരെ വലിയ വിമർശനമുയർന്നെങ്കിലും സർക്കുലർ പിൻവലിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ ചില സാമ്പിൾ നെഗറ്റീവാണ്. ഇതിൽ നാല് പേരുടെ ഫലം കാത്തിരിക്കുകയാണ്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നു വന്നവരിൽ ഇതുവരെ 3 പേര് കോവിഡ് പോസിറ്റിവായി. റഷ്യയിൽ നിന്ന് മടങ്ങി വന്നവരുടെ കാര്യത്തിൽ ഉണ്ടായത് ആശയക്കുഴപ്പമാണ്. കേന്ദ്രം തന്ന ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ ഉണ്ടായിരുന്നില്ല.
അക്കാര്യത്തിൽ കേന്ദ്രവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. അട്ടപ്പാടിയിൽ സന്ദർശനം നടത്താൻ തലേദിവസമാണ് തീരുമാനിച്ചത്. തൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് പറയുന്ന രാഷ്ട്രീയ ആരോണങ്ങൾക്ക് മറുപടി പറയാനില്ല. താൻ ചെയ്യുന്നത് തൻ്റെ ഉത്തരവാദിത്തമാണ്. അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ബാധ്യതയാണ്.
അത് ഇനിയും ചെയ്യും. ഇനിയും സന്ദർശനം ഉണ്ടാകും അട്ടപ്പാടിയിൽ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രവർത്തനങ്ങൾ കൊണ്ടുപോകും. മുൻകൂർ അനുമതിയില്ലാതെ ഡിഎംഒമാർ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് വിലക്കിയതായുള്ള വാർത്ത തെറ്റാണ്. പല ജില്ലകളിലെ ഡേറ്റ പല രീതിയിൽ മാധ്യമങ്ങളിൽ വരുന്നത് കൊണ്ട് ചില നിർദേശങ്ങളാണ് നൽകിയത്.
വിവരങ്ങൾക്ക് ഏകീകൃത രൂപം കിട്ടാനാണ് ഈ നടപടി. മാധ്യമവിലക്കുണ്ടെന്ന വാർത്ത തെറ്റാണ്. എന്നാൽ ആശയവിനിമയം നടത്തി അനുമതി നേടിയ ശേഷമേ മാത്രമേ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുവിൽ പലപ്പോഴും തെറ്റായ വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. ഡേറ്റ സംബന്ധിച്ചു അധികാരികമല്ലാത്ത വാർത്തകൾ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല- മന്ത്രി പറഞ്ഞു.

















