മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ത്തെ പ്രശംസിച്ച് സാഹിത്യകാരൻ ബെന്യാമിൻ. മരക്കാർ തിയറ്ററിൽ എത്തും മുമ്പ് മൂന്ന് തവണ കാണാൻ അവസരം ലഭിച്ചെന്നും നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുതെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
‘മരക്കാർ തിയറ്ററിൽ എത്തും മുമ്പ് മൂന്ന് തവണ ആ ചിത്രം തിയറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ (കഴിഞ്ഞ വർഷത്തെ ജൂറി അംഗം എന്ന നിലയിൽ). നിശ്ചയമായും അതൊരു തിയറ്റർ മൂവി തന്നെയാണ്. ഒടിടിയിൽ ആയിരുന്നു എങ്കിൽ നല്ല ഒരു തിയറ്റർ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. വിഎഫ്എക്സ് സാങ്കേതിക വിദ്യകൾ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാള സിനിമയിലും ഉൾപ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകൾ’ -ബെന്യാമിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണുള്ളത്. കേരളത്തില്‍ ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ആദ്യമായിട്ടാണ്. പ്രിയദർശന്‍ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വൻ താരനിരയുണ്ട് ചിത്രത്തില്‍. സാബു സിറിലാണ് കലാ സംവിധായകൻ. കാമറ കൈകാര്യം ചെയ്തത് തമിഴ് കാമറാമാൻ തിരുവാണ്.
















