തിരുവനന്തപുരം: വിവാദമായ കണ്ണൂര്‍ സര്‍വകലാശാല സിലബസ് പ്രശ്‌നം നിറഞ്ഞതുതന്നെയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനമുണ്ടായാല്‍ വകുപ്പ് തിരുത്തും. വര്‍ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല.
ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനും കുട്ടികള്‍ക്ക് കഴിവ് നല്‍കാന്‍ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകള്‍ തമ്മില്‍ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആകരുതെന്നും മന്ത്രി കുറിച്ചു.
വർഗ്ഗീയവിഭജന അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സർക്കാരിനുണ്ട്. സെക്യുലർ ഇടമായി തുടരേണ്ട ക്ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമർശനാത്മകപഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസ്സിൽ ഉണ്ടാകുന്നത് ശരിയല്ല.
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകൾ സർവ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു.
സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ, അവർക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്തുമെന്നുമുള്ള സർവ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികൾ വരട്ടെ.
സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങൾ ഉണ്ടായാൽ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.