കോഴിക്കോട്: കോഴിക്കോട് യുവതിയെ മദ്യവും മയക്കുമരുന്നും നല്കി നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ചേവരമ്പലത്തെ ഫ്ലാറ്റില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. കൂടാതെ യുവതിയുടെ ചിത്രങ്ങളും പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയായ അജ്നാസും യുവതിയും തമ്മില്‍ രണ്ട് വര്‍ഷമായി ബന്ധമുണ്ട്. ടിക്ക്ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അജ്നാസ് യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും ഫഹദും ചേര്‍ന്നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ളാറ്റിലെത്തിച്ചത്. തുടര്‍ന്ന് ഇരുവരും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ഫ്ളാറ്റില്‍ നേരത്തെ മുറിയെടുത്ത് താമസിച്ച ഇവരുടെ രണ്ട് സുഹൃത്തുക്കളും മദ്യവും മയക്കുമരുന്നും നല്കി യുവതിയെ പീഡിപ്പിച്ചു. അതിക്രൂരമായ പീഡനത്തിന് ഇരയായി അബോധാവവസ്ഥയിലായ യുവതിയെ പ്രതികള്‍ തന്നെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് പ്രതികള്‍ കടന്നുകളഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.