കാബൂൾ: ഓഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യം കാബൂളിൽ നിന്ന് പിന്മാറണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ഓഗസ്റ്റ് 31 വരെ നീട്ടിയത് ഖത്തറിൽ വെച്ച് ഒപ്പിട്ട കരാറിലെ തീരുമാനമാണ്. ഇനി അത് നീട്ടാൻ കഴിയില്ല. ഇക്കാര്യം അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും മുജാഹിദ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പാഞ്ച്ശിറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അല്‍പം ആശങ്കയുള്ളവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകള്‍ വിശ്വസിക്കുന്നത് പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.
ആർക്കുമെതിരെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടില്ല. ആരേയും കണ്ടെത്താനല്ല വീടുകയറി തിരച്ചിൽ നടത്തുന്നത്. എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കാബൂളിൽ തന്നെ തുടരുന്ന എല്ലാ അന്താരാഷ്‌ട്ര പ്രതിനിധികൾക്കും നന്ദി അറിയിക്കുന്നു. ഇവിടെ തന്നെ തുടർന്ന് അവരുടെ ആളുകൾക്ക് വേണ്ടി സേവനം നടത്തുന്നതിൽ പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും മുജാഹിദ് വ്യക്തമാക്കി.
കാബൂൾ വിമാനത്താവളത്തിലെ സാഹചര്യങ്ങൾ ബുദ്ധിമുട്ടിക്കുന്നതാണ്. വിമാനത്താവളത്തിലേക്കുള്ള റോഡ് വിദേശികൾക്ക് മാത്രമായി തുറന്നിട്ടിരിക്കുകയാണ്. അഫ്ഗാൻ സ്വദേശികൾ നാട്ടിൽ തന്നെ തുടരണം. രാജ്യം വിട്ടു പോയവർ തിരിച്ചു വരണമെന്നും താലിബാൻ വക്താവ് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും പോലുള്ള “അഫ്ഗാന്‍ വിദഗ്‍ദ്ധരെ” അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ഈ രാജ്യത്തിന് അവരുടെ വൈദഗ്ദ്ധ്യം ആവശ്യമാണ്. അവരെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും സബിഹുല്ല കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളോട് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് പോകരുതെന്ന് നിർദ്ദേശിച്ചത് അവരുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ്. അവർക്കെതിരെ മോശമായ പെരുമാറ്റം ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുമെന്നും ശമ്പളം വീട്ടിലെത്തിക്കുമെന്നും സബീഹുള്ള അവകാശപ്പെട്ടു.
തുർക്കിയുമായി നല്ല ബന്ധം പുലർത്താനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവരുടെ സൈന്യം ഇവിടെ ആവശ്യമില്ല. അഫ്ഗാനിസ്ഥാനിൽ പാക് താലിബാൻ ഇല്ല. അഫ്ഗാനിസ്ഥാനിലെ മണ്ണിൽ മറ്റൊരു രാജ്യത്തിനെതിരേയും ഭീകര പ്രവർത്തനം അനുവദിക്കുകയില്ലെന്നും സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
അതേസമയം, താലിബാനും സി.ഐ.എയും തമ്മില്‍ ഏതെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിവില്ലെന്നും മുജാഹിദ് പറഞ്ഞു. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി വില്യം ബേണ്‍സുമായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഘനി ബരാദര്‍ കാബൂളില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനായ താന്‍ നിശ്ചയിച്ച ഓഗസ്റ്റ് 31എന്ന അവസാന തീയതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോ ബെെഡന്‍ പറഞ്ഞിരുന്നു. അതേസമയം, യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ബൈഡന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
അഫ്‌ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ കൂടാതെ അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരന്മാരെയും അമേരിക്കയെ സഹായിച്ച അഫ്‌ഗാന്‍ പൗരന്മാരെയും ഒഴിപ്പിക്കേണ്ടതായുണ്ട്. ഇവരുടെ എണ്ണം തന്നെ ആയിരങ്ങള്‍ വരും. ഇവരെ ഒഴിപ്പിച്ച ശേഷം അഫ്‌ഗാനില്‍ തുടരുന്ന 6000ഓളം വരുന്ന അമേരിക്കന്‍ സൈനികരെ മടക്കികൊണ്ടുവരാന്‍ പിന്നെയും ദിവസങ്ങള്‍ എടുക്കും. ഇതുകൊണ്ടാണ് ഓഗസ്റ്റ് 31ന് മുമ്ബ് പിന്മാറ്റം പൂര്‍ത്തിയാകുമോ എന്ന് ഉറപ്പ് പറയാന്‍ അമേരിക്കക്ക് സാധിക്കാത്തത്.
















