തിരുവനന്തപുരം: ചരിത്ര വസ്തുതകള്‍ പറഞ്ഞതിന് എന്തിനാണ് മാപ്പ് പറയുന്നതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താരതമ്യം ചെയ്തത് ഭഗത് സിങ്ങിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനതയാണെന്ന് അദ്ദേഹം പറഞ്ഞു. വെടിവച്ച് കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടിവയ്ക്കണമെന്നാണ് വാരിയംകുന്നന്‍ പറഞ്ഞത്, തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിങ്. മരണത്തിലെ ഈ സമാനതയാണ് ചൂണ്ടിക്കാട്ടിയത്.
മലബാര്‍ കലാപത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമാണ്, ജന്മിത്തവിരുദ്ധമാണ് വര്‍ഗീയമായി വഴിപിഴയ്ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനം ചരിത്രവിരുദ്ധമാണ്. ചരിത്രം അപനിര്‍മ്മിക്കുകയാണ് ചിലര്‍, വെട്ടി നീക്കലുകള്‍ അതിന്റെ ഭാഗമാണ്. കോലാഹലമുണ്ടാക്കുന്നവര്‍ ചരിത്ര പുസ്തകങ്ങള്‍ വായിക്കണം. ധ്രുവീകരണമുണ്ടാക്കലാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മലബാർ കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ചതിനെ തുടർന്ന് എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നായിരുന്നു പരാതി.
മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ എം ബി രാജേഷിന്‍റെ പരാമര്‍ശം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്ല്യമാണെന്നും ആയിരുന്നു എം ബി രാജേഷിന്‍റെ പരാമര്‍ശം.

















