തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങൾ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. കണക്കെടുപ്പ് സംബന്ധിച്ച് പരാതികൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
വനിത ശിശു വികസന സെക്രട്ടറി ചെയർപേഴ്സണായും ഡയറക്ടർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകൾ ജില്ലാ ശിശു സംരക്ഷണസമിതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അന്തിമ തീരുമാനം സമിതിയുടേതാകും. ആരോഗ്യ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കും.
കോവിഡ് പിടിപ്പെട്ട് രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപയാണ് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് അനുവദിച്ചത്. മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2,000 രൂപ വീതവുമാണ് അനുവദിക്കുക. കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നത്.

















