തിരുവനന്തപുരം: ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഓണാംശസകള്‍ നേർന്നു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്-മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാമെന്നും അദേഹം ആശംസിച്ചു.
കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളിലും വറുതിയില്ലാതെ കടന്നുപോകാന്‍ സഹായപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്ബത്തികാശ്വാസ പാക്കേജാണ് നടപ്പാക്കുന്നത്. 90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണം സ്പെഷല്‍ ഭക്ഷ്യകിറ്റ് വിതരണത്തിന് 526 കോടിയാണ് ചെലവ് -മുഖ്യമന്ത്രി പറഞ്ഞു.
48.5 ലക്ഷത്തിലധികം ആളുകള്‍ക്ക് 3100 രൂപ വീതം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷനുകള്‍ ഒരുമിച്ച് വിതരണം ചെയ്തു. 1481.87 കോടി രൂപയാണ് ഇതിെന്റ ചെലവ്. ക്ഷേമനിധിയില്‍ അംഗങ്ങള്‍ക്ക് 1000 രൂപ വീതം പ്രത്യേക ധനസഹായം നല്‍കി. പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട 60 വയസ്സുകഴിഞ്ഞവര്‍ക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കാന്‍ 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
25 ലക്ഷത്തിലധികം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിെന്റയും സമത്വത്തിെന്റയും സങ്കല്‍പങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവോണം ആഘോഷിക്കാം. സന്തോഷത്തോടെ, സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ വേണം ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

















