ജനകീയാസൂത്രണം രജത ജൂബിലി ആഘോഷച്ചടങ്ങിന്റെ ക്ഷണക്കത്തിൽ മുൻ മന്ത്രി തോമസ് ഐസക്കിനു സർക്കാർ നൽകിയ സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെ. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നേരിട്ടു പങ്കെടുക്കുന്നതിൽ നിന്ന് ഐസക് പിന്മാറി. തന്റെ ലഘു സംഭാഷണം ഉൾപ്പെടുന്ന വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് ഐസക് നിർദേശിച്ചതായാണു സൂചന.
നാളെ വൈകിട്ട്തിരുവനന്തപുരത്ത് സിഡിറ്റിന്റെ സ്റ്റുഡിയോയിലെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ് . മുഖ്യമന്ത്രിയും അധ്യക്ഷനായ മന്ത്രി എം.വി.ഗോവിന്ദൻ, സ്പീക്കർ എം.ബി.രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി ആന്റണി രാജു, ജനകീയാസൂത്രണം നടപ്പാക്കിയ കാലത്തെ തദ്ദേശ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരുടെയും പേരുകളാണു നോട്ടിസിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
അടുത്ത പേജിൽ മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി മുതൽ 35 ആശംസാ പ്രസംഗകരുടെ കൂട്ടത്തിൽ കേരള കോൺഗ്രസ് പ്രസിഡന്റിനു താഴെ 30–ാം സ്ഥാനമാണ് തോമസ് ഐസക്കിന് നൽകിയിരിക്കുന്നത് . അതേസമയം, ആസൂത്രണ ബോർഡ് മുൻ അംഗമെന്ന നിലയിൽ അർഹമായ സ്ഥാനമാണ് ഐസക്കിനു കൊടുത്തതെന്നു പാർട്ടി നേതൃത്വം വിശദീകരിക്കുന്നു.

















