കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടര്‍ന്ന് രാജിവെച്ചു. സൺ പത്രം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ വിഷയം വന്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടർന്നായിരുന്നു മന്ത്രിയുടെ രാജി. പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഹാൻകോക്ക് രാജിക്കത്ത് കൈമാറി.
കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിച്ചതാണ് രാജിയിലേക്ക് നയിച്ചത്. വീടിന് പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിന് ബ്രിട്ടനിൽ ഇപ്പോഴും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യമന്ത്രിയെന്ന നിലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയാണ് ഹാൻകോക്ക്.
അതേസമയം സർവകലാശാല പഠനകാലം മുതൽ ഹാൻകോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പിൽ ഉന്നതപദവിയിൽ നിയമിച്ചതും വിവാദമായിരുന്നു. മാർഗനിർദ്ദേശങ്ങൾ താൻ തന്നെ ലംഘിക്കുമ്പോൾ അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ വിവാദം കത്തി നിന്ന സമയത്ത് മന്ത്രി മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച വിവാദം അവസാനിപ്പിക്കാന്‍ ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. അതേസമയം കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയ ഈ സമയത്തെ ഹാന്‍കോക്കിന്റെ രാജി ബ്രിട്ടനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചേക്കും. ആരോഗ്യ സേവനത്തിന് മേൽനോട്ടം വഹിക്കാന്‍ പുതിയ മന്ത്രിയെ നിയമിക്കാനുള്ള നീക്കത്തിലാണ് ജോൺസൺ.
















