കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ പോരാട്ടത്തിലെ ഏറ്റവും പ്രധാന നടപടിയാണ് രോഗപരിശോധന. കൃത്യമായ സമയത്ത് രോഗം നിർണയിച്ച് പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്യേണ്ടത് വൈറസ് പടരാതിരിക്കാൻ അത്യാവശ്യമാണ്. കോവിഡ് രോഗനിർണയത്തിന് വിവിധ തരത്തിലുള്ള പരിശോധനകൾ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ സ്രവങ്ങൾ എടുത്തുള്ള വൈറസ് പരിശോധനയാണ് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഇവയേക്കാൾ ഫലപ്രദമാണ് ഉമിനീർ ഉപയോഗിച്ചുള്ള കോവിഡ് പരിശോധനയെന്ന് അമേരിക്കയിലെ അഗസ്റ്റാ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഉമിനീർ സാംപിളുകൾ ആർടി-പിസിആർ പരിശോധന നടത്തും ബീഡ് മിൽ ഹോമോജനൈസർ എന്ന ഉപകരണം ഉപയോഗിച്ച് സംസ്കരിക്കുന്നത് ഈ പരിശോധനകളുടെ കൃത്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. കോവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തിലെ വഴിത്തിരിവാകും ഉമിനീർ ഉപയോഗിച്ചുള്ള കൂടുതൽ കാര്യക്ഷമമായ രോഗനിർണയമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ രവീന്ദ്ര കോഹ്ലേ പറയുന്നു.
പഠനത്തിന്റെ ഭാഗമായി 240 ജോടി മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള സ്രവങ്ങളും ഉമിനീർ സാംപിളുകളും ഗവേഷണ സംഘം വിലയിരുത്തി. 180 ജോടി സാംപിളുകൾ രണ്ടാംഘട്ട പഠനത്തിൽ ബീഡ് മിൽ ഹോമോജനൈസർ ഉപയോഗിച്ച് സംസ്കരിച്ചു. ആദ്യഘട്ടത്തിലെ സാംപിളുകളിൽ 28.3% പോസിറ്റീവ് ആയിരുന്നു. മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ എടുത്ത സാംപിളുകളുമായി(89.7%) താരതമ്യം ചെയ്യുമ്പോൾ ഉമിനീർ സാംപിളുകളുടെ (50%) രോഗനിർണയ നിരക്ക് ഈ ഘട്ടത്തിൽ കുറവായിരുന്നു. എന്നാൽ ബീഡ് മിൽ ഹോമോജനൈസർ ഉപയോഗിച്ചുള്ള സാംപിളുകളുടെ സംസ്കരണത്തിന് ശേഷം രണ്ടാം ഘട്ടത്തിൽ കഥ മാറി. രണ്ടാംഘട്ടത്തിൽ 50.2 ശതമാനം സാംപിളുകൾ പോസിറ്റീവ് ആയി. ഉമിനീർ ഉപയോഗിച്ചുള്ള സാംപിളുകളുടെ രോഗനിർണയ നിരക്ക് ഇത്തവണ 97.8 ശതമാനമായിരുന്നു. അതേസമയം മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള സാംപിളുകളിൽ ഇത് 78.9 ശതമാനം മാത്രമായിരുന്നു.
മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ ശേഖരിക്കാനാകും എന്നതാണ് ഉമിനീർ സാംപിളുകളുടെ മെച്ചം. സാംപിളുകൾ ശേഖരിക്കുന്ന സമയത്ത് ആരോഗ്യ പ്രവർത്തകരിലേക്ക് വൈറസ് പടരാതിരിക്കാനും ഈ രീതി സഹായിക്കും.
















