ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജരിവാളിന്‍റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) സംഘം. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയിരിക്കുന്നത്.
മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി നേതാക്കൾ കെജരിവാളിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്. അവിടെ കേജരിവാളും നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്. ഡൽഹി മുഖ്യ അറസ്റ്റ് ചെയ്യാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് എഎപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ഡൽഹി മുഖ്യമന്ത്രിയുടെ വീടിനു പുറത്ത് വൻ പൊലീസ് സന്നാഹവുമായിട്ടാണ് കേന്ദ്ര ഏജൻസി തമ്പടിച്ചിരിക്കുന്നത് എത്തിയത്. കേജരിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇഡി സംഘം പറയുന്നത്. എന്നാൽ കേജരിവാളിൻ്റെ വീട്ടിൽ പരിശോധന നടത്തുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ കെജരിവാളിന്‍റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ച പശ്ചാത്തലത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ തീരുമാനം. കേജരിവാളും എഎപിയും ഇതിനകം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചുകഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
















