ന്യൂഡൽഹി: അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാൾ. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ( ഇഡി ) ഡൽഹി മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കുന്നത്.
കേജരിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. അറസ്റ്റിൻ്റെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യ മുഖ്യമന്ത്രിയോട് രാജിവയ്ക്കുന്ന കാര്യത്തിൽ വി.കെ. സക്സേന നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.
അരവിന്ദ് കെജ്‌രിവാൾ തൻ്റെ സർക്കാരിനെ ജയിലിൽ നിന്ന് ഭരിക്കുമെന്ന് ആംആദ്മി പാർട്ടി അറസ്റ്റിന് പിന്നാലെ പ്രതികരിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെപ്പോലെ ഡൽഹി മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവയ്ക്കില്ലെന്നാണ് എഎപി നിലപാട്. ലെഫ്. ഗവർണർക്ക് രാജി ആവശ്യപ്പെടണമെന്ന നിയമോപദേശമാണ് ലഭിക്കുന്നതെങ്കിൽ കേജരിവാൾ രാജി നൽകാൻ നിർബന്ധിതനാകും. എന്നാൽ രാജിവയ്ക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചാൽ മുഖ്യമന്ത്രിയെ പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഗവർണർ കടക്കുമോ ഇല്ലയോ നാളെത്തന്നെ വ്യക്തമാകും.
600 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ജനുവരി 31 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജെഎംഎം നേതാവ് സോറൻ രാജിക്കത്ത് നൽകുന്നതുവരെ അറസ്റ്റ് മെമ്മോയിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി രാജിവച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, എഐഎഡിഎംകെ നേതാവ് ജെ ജയലളിത, ടിഡിപിയുടെ ചന്ദ്രബാബു നായിഡു, ഇന്ത്യൻ നാഷണൽ ലോക്ദളിൻ്റെ ഓം പ്രകാശ് ചൗട്ടാല എന്നിവരും അറസ്റ്റിലായ മുൻ മുഖ്യമന്ത്രിമാരാണ്.
മദ്യ നയവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ എഎപി നേതാവാണ് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ കേജരിവാൾ.ഡൽഹി മന്ത്രിമാരായ സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരാണ് ഡൽഹി മുഖ്യമന്ത്രിക്ക് മുമ്പ് അറസ്റ്റിലായ എഎപി നേതാക്കൾ.
















