ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് സംഭാവന നൽകിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമി ഇടപാട് കേസിൽ ഡിഎൽഎഫിന് ക്ലീൻ ചിറ്റ് നൽകി ബിജെപി സർക്കാർ. 2014പൊതുതെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യ പ്രചരണ ആയുധമാക്കിയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ മരുമകനായ റോബർട്ട് വാദ്ര പ്രതിയായ ഗുരുഗ്രാമിലെ ഭൂമി ഇടപാടായിരുന്നു. റിയൽ എസ്റ്റേറ്റ് ഭീമൻ ഡിഎൽഎഫായിരുന്നു കൂട്ടുകക്ഷികൾ.
2018 ഹരിയാനയിൽ ബിജെപിക്ക് അധികാരത്തിൽ വന്നതിന് പിന്നാലെ സെപ്തംബർ ഒന്നിന് ഡിഎൽഎഫിനും വദ്രക്കുമെതിരെ ഹരിയാന പൊലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ വദ്ര, ഡിഎൽഎഫ് ഉദ്യോഗസ്ഥർ എന്നിവരായിരുന്നു പ്രതികൾ.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിൻ്റെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഗുരുഗ്രാമിൽ 3.5 ഏക്കർ ഭൂമി 7.5 കോടി രൂപക്ക് വാങ്ങി. മാസങ്ങൾക്ക് ശേഷം, 58 കോടി രൂപയ്ക്ക് ഈ സ്ഥലം ഏഴിരട്ടി വില കൊടുത്തു ഡിഎൽ.എഫ് വാങ്ങി. ഹരിയാന സർക്കാർ ഉദ്യോഗസ്ഥനായ അശോക് ഖേംകയാണ് ഇടപാടിൻ്റെ കഥ പുറം ലോകത്തെത്തിച്ച. ഹരിയാനയിലെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഖേംകയെ സ്ഥലംമാറ്റിയതോടെ ഇടപാട് വാർത്തകളിൽ ഇടം പിടിച്ചു. 2012ൽ ഭൂമി വിൽപന റദ്ദാക്കിയതോടെ ബിജെപി വിഷയം ഏറ്റെടുത്ത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി. 2018ൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപി സർക്കാർ കേസെടുക്കുകയും ചെയ്തു.
2019 ജനുവരിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡിഎൽഎഫിന്റെ ഓഫിസുകളിൽ സിബിഐയും റെയിഡ് നടത്തി. ഇതിനുപിന്നാലെയാണ് കമ്പനി തുടർച്ചയായി ഇലക്ട്രൽ ബോണ്ടുകൾ വാങ്ങി ബിജെപിക്ക് ‘സംഭാവന’ ചെയ്യാൻ തുടങ്ങി. ഫലമാകട്ടെ ഭൂമി ഇടപാടുകയിൽ നിയമലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
















