ആൻഡ്രിയാ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കാ-ദി ഫോറസ്റ്റ്’ ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: ആൻഡ്രിയായെ കേന്ദ്ര കഥാപാത്രമാക്കി നാഞ്ചിൽ സംവിധാനം ചെയ്ത സിനിമയാണ് ‘കാ – ദി ഫോറസ്റ്റ്’. ഷാലോം സ്റ്റുഡിയോയാണ് ഈ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. സിനിമ മാർച്ച് 29 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസ് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്.

മറ്റൊരു നിര്‍മ്മാതാവായ ജയകുമാണ് ‘കാ – ദി ഫോറസ്റ്റ്’ നിര്‍മ്മാതാവിനെതിരെ കോടതിയിൽ ഹര്‍ജി നല്‍കി ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ വാങ്ങിയത്. സിനിമ നിർമ്മിക്കുന്നതിനായി നിർമ്മാതാവ് ജോൺ മാക്സ് തന്‍റെ പക്കൽ നിന്നും ഇരുപതു ലക്ഷം രൂപ കടം വാങ്ങിയെന്നും. ഈ തുക നഷ്ട പരിഹാരത്തോടൊപ്പം മൂന്നു മാസം കൊണ്ടു തിരിച്ചു നൽകാം എന്നും ചിത്രത്തിന്‍റെ സാറ്റ്‌ലൈറ്റ് അവകാശം തനിക്ക് നൽകാം എന്നും ഉടമ്പടി ഉണ്ടാക്കി.

എന്നാൽ ഉടമ്പടി പ്രകാരം പണം തിരിച്ചു നൽകാതെയും തന്നെ അറിയിക്കാതെയുമാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്നാണ് ജയകുമാറിന്‍റെ ഹര്‍ജിയില്‍ പറയുന്നത്. സിനിമ റിലീസ് ചെയ്താൽ അത് തനിക്ക് നികത്താനാവാത്ത നഷ്ടം ഉണ്ടാക്കുമെന്നും ജയകുമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. ഹർജി സ്വീകരിച്ച കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ നൽകി.

കേസിന്‍റെ തുടര്‍ന്നുള്ള വാദം ഏപ്രിൽ 12 ലേക്ക് മാറ്റി വെച്ചു. ഇതോടെയാണ് ‘കാ – ദി ഫോറസ്റ്റ്’ ന്‍റെ റിലീസ് പ്രതിസന്ധിയിലായത്. ആൻഡ്രിയായെ സംബന്ധിടത്തോളം ഏറെ പ്രതീക്ഷയുള്ള സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ‘കാ – ദി ഫോറസ്റ്റ്’.

Read Also: Bigg Boss Malayalam Season 6: ആദ്യം തമ്മിൽത്തല്ല്: പിന്നീട് വമ്പൻ വിജയം: ആരാധകരെ അമ്പരിപ്പിച്ചു ബിഗ് ബോസ് സീസൺ 6