തിരുവനന്തപുരം: തിരുവനന്തപുരം ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം. ഇത് നിസാര സംഭവം മാത്രമാണെന്നും സംഭവം മാധ്യമങ്ങൾ ഊതിപ്പെറുപ്പിക്കുന്നുവെന്നും റെയിൽവേ പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം. വനിതകളുടെ ബെര്‍ത്തില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആലുവ സ്വദേശി റോജി ചന്ദ്രന്‍ ടിടിഇ രജിനി ഇന്ദിരയെ യാത്രക്കാരുടെ മുന്നില്‍ വെച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. പ്രതി മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കാൻ ശ്രമിച്ചു. തല്ലാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് യാത്രക്കാര്‍ പിടിച്ചു മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര പറഞ്ഞു.
അതേസമയം ആർപ്പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രംഗത്തെത്തി. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പോലീസുകാർ വന്ന് കാര്യങ്ങൾ ചോദിച്ച ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ തയാറായില്ലെന്നും ടിടിഇ പറഞ്ഞു.
കായംകുളം എത്തുമ്പോഴേക്കും നടപടി എടുത്തില്ലെങ്കിൽ ട്രെയിൻ പിടിച്ചു നിർത്തുമെന്നും രജനി കോമർഷ്യൽ വിഭാഗത്തിൽ വിളിച്ച് മുന്നറിയിപ്പ് നല്‍കി. തുടർന്നാണ് കായംകുളത്ത് വെച്ച് റോജി ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍ക്കെതിരെ ജോലി തടസ്സപ്പെടുത്തിയെന്ന് കുറ്റം മാത്രമേ റെയില്‍ വേ പൊലീസ് ചുമത്തിയിട്ടുള്ളൂ. സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയിട്ടും തല്ലാന്‍ ശ്രമിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല.
ആഴ്ചകൾക്കു മുന്‍പ് തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ അതിഥി തൊഴിലാളി തള്ളിയിട്ടു കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ടിടിഇക്കു നേരെ അതിക്രമം ഉണ്ടായത്.