ജഡ്ജി ഒരു സാധാരണക്കാരനാണ്: മനം നിറയ്ക്കും വിധികളും വാക്കുകളും; ജഡ്ജിനെ കാണാന്‍ കടല്‍ കടന്നെത്തിയത് ഇവരോ ?

പുതിയ കാലത്തിന്റെ പുതിയ മാധ്യമമാണ് സോഷ്യല്‍ മീഡിയ. ലോകത്തെവിടെ നടക്കുന്ന സംഭവങ്ങളും കണ്‍മുമ്പില്‍ അപ്പോള്‍ത്തന്നെ കാണാനാകുന്നു എന്നതാണ് ഏറ്റവും വലിയ ഗുണവും. പക്ഷെ, നല്ല രീതിയില്‍ ഇത് ഉപയോഗിക്കാനായില്ലെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം നശിക്കുകയും ചെയ്യും. കാഴ്ചക്കാരുടെ മനസ്സും ശരീരവും നിറയ്ക്കുന്ന വീഡിയോകള്‍ മുതല്‍ ഭയപ്പെടുത്തുന്നതും, അത്ഭുപ്പെടുത്തുന്നതുമായ വീഡിയോകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സിന്റെ കടന്നു വരവോടെ മനുഷ്യനാണോ കമ്പ്യൂട്ടാറാണോ എന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്കു മാറി.ഇതിനിടയിലാണ് മനം കുളിര്‍പ്പിക്കുന്ന നല്ല വീഡിയോകള്‍ കാണാനാകുന്നത്. നന്‍മകള്‍ പൂക്കുന്ന മനുഷ്യമരങ്ങള്‍ ലോകത്തെവിടെയും ഉണ്ടാകും. കരുണ തേടുന്നവര്‍ക്ക് കൈത്താങ്ങാകുന്നവരും, വേദിക്കുന്നവരെ സമാധാനിപ്പിക്കുന്നവരും, പാവപ്പെട്ടവര്‍ക്ക് അന്നമായും അഭയമായും കൂടാരമാകുന്നവരുമായ നല്ല മനുഷ്യര്‍.

ഇത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും സോഷ്യല്‍ മീഡിയയിലൂടെ ജനപ്രിയമാവുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഒരു ജഡ്ജിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാഴ്ചക്കാരുടെ മനസ്സും ഹൃദയവും നിറയ്ക്കാന്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നുണ്ട്. ‘കോര്‍ട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന ഷോയിലൂടെയാണ് അമേരിക്കന്‍ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ഫ്രാന്‍സെസ്‌കോ കാപ്രിയോ വൈറലായി മാറിയിരിക്കുന്നത്.

അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയായ കാപ്രിയോ തന്റെ അടുത്ത് കേസുമായെത്തുന്ന ഓരോ വ്യക്തിയേയും സഹാമുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ച് പ്രശസ്തനായ ജഡ്ജിയാണ്. ഈ ജഡ്ജിയുടെ വിധി പ്രസ്താവവും, കോടതി വ്യവഹാരങ്ങളും ലോകമാകെ ചര്‍ച്ചയായപ്പോള്‍ ഇന്ത്യയിലെ ഒരു കുടംബത്തിന് ജഡ്ജിയെ കാണാന്‍ മോഹമായി. അങ്ങനെ കടലുകള്‍ താണ്ടി, വന്‍ കരകളും താണ്ടി അമേരിക്കയിലെ ആ ജഡ്ജിയെ കാണാന്‍ ഒരു കുടംബം എത്തിയിരിക്കുകയാണ്.

കാപ്രിയോയെ കാണാനെത്തിയ മൂന്നംഗ കുടുംബവും അവരുമായുള്ള സംഭാഷണവുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ശരണ്യ എന്ന പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് ജഡ്ജിയെ കാണാന്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ‘താങ്കളുടെ വീഡിയോകള്‍ കാണാറുണ്ട്, നേരില്‍ കാണാന്‍ അതിയായ ആഗ്രഹം തോന്നി’. ശരണ്യയുടെ അമ്മ ഫ്രാങ്ക് കാപ്രിയയോട് പറഞ്ഞു. ശരണ്യയും കുടുംബവും തന്നെ കാണാന്‍ ഇത്രയും ദൂരം സഞ്ചരിച്ചു വന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് ജഡ്ജി കാപ്രിയോ മറുപടി പറഞ്ഞത്.

‘ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ എന്നെ കാണാന്‍ വന്നിട്ടുണ്ട്. ഇത്രയധികം രാജ്യങ്ങളിലേക്ക് ഞങ്ങള്‍ എത്തി എന്നറിഞ്ഞപ്പോള്‍ ഹൃദയം നിറഞ്ഞു’. ഫ്രാങ്ക് കാപ്രിയോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഫേസ് ബുക്കിലാണ് താങ്കളുടെ വീഡിയോകള്‍ കണ്ടത്.’ ശരണ്യ പറഞ്ഞു. ‘എന്റെ കോടതി നടപടികളെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് എന്താണ് അഭിപ്രായം?’ജഡ്ജി ചോദിച്ചു. ‘വ്യക്തിപരമായി ഞങ്ങള്‍ക്ക് കോടതി നടപടികള്‍ അത്ര പരിചയമില്ല. പൊതുവെ കോടതിയില്‍ കേസുകള്‍ നീങ്ങാന്‍ കുറേ സമയമെടുക്കും.

 

അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് താങ്കളുടെ രീതി. താങ്കള്‍ കോടതിയിലെത്തുന്ന എല്ലാവരെയും മനസ്സിലാക്കുന്നു. ‘ ശരണ്യയുടെ മറുപടി ഇതായിരുന്നു. ‘ഞാന്‍ പാവപ്പെട്ടവനായാണ് വളര്‍ന്നത്. ആ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. കുടുംബ ബന്ധങ്ങളുടെ വളരെ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാതകങ്ങളിലൊന്ന് കുടുംബത്തിന്റെ ശിഥിലീകരണമാണെന്നാണ് ഞാന്‍ കരുതുന്നത്.

ഞാന്‍ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. ആളുകളോട് നീതിപൂര്‍വ്വമായി ഇടപെടാന്‍ ശ്രമിക്കുന്നു. അവരുടെ സാഹചര്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ വരുമ്പോള്‍ അവരാകെ പേടിച്ച അവസ്ഥയിലാണെന്ന് എനിക്ക് അറിയാം. പാവപ്പെട്ടവരുടെ അവസ്ഥ എന്താണെന്ന്, ഞാനങ്ങനെ ജീവിച്ചതുകൊണ്ട് എനിക്കറിയാം. അവരെ മനസ്സിലാക്കുന്നത് ഒരു കാര്യം. പക്ഷേ ഞാന്‍ അക്കാലം ഒരിക്കലും മറക്കില്ലെന്നും ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.

മറ്റുള്ളവരോട് കൂടുതല്‍ സഹാനുഭൂതിയോടെ പെരുമാറാന്‍ താങ്കള്‍ പ്രചോദനമായെന്നാണ് ശരണ്യയുടെ അമ്മ പ്രതികരിച്ചത്. നിങ്ങള്‍ക്ക് എപ്പോഴും സ്വാഗതം എന്നു പറഞ്ഞ് ഫ്രാങ്ക് കാപ്രിയോ ഇന്ത്യന്‍ കുടുംബത്തെ യാത്രയാക്കി. ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ് ഫ്രാങ്ക് കാപ്രിയോ. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡെന്‍സിലെ മുന്‍ ചീഫ് ജഡ്ജിയായിരുന്ന ഫ്രാങ്കിന്റെ കോടതി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും ഫ്രാങ്കിനെ തേടിയെത്തിയിട്ടുണ്ട്. പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാന്‍ ജഡ്ജ് ഫ്രാങ്ക് ശ്രമിക്കുന്ന വീഡിയോകള്‍ സഹജീവികളോടുള്ള സഹാനുഭൂതിയുടെ മികച്ച ഉദാഹരണങ്ങളാണ്. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്‌കൂള്‍ അധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.