Movie News

‘സിനിമയിലെ പാരകള്‍’: സുരേഷ് ഗോപി തുറന്നുവിട്ട ആ ഭൂതം ആരെയൊക്കെ പിടിക്കും ?; 35 വര്‍ഷം മുമ്പ് നടി പാര്‍വ്വതിയും അതിനു സാക്ഷി

സിനിമയില്‍ പാരകള്‍ വളരെ അധികമാണ്. സിനിമയില്‍ പാര ഇല്ലെന്ന് ആര് പറഞ്ഞാലും ഞാന്‍ സമ്മതിച്ചുതരില്ല. അത് ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ഞാനാണ്. നിയുക്ത കേന്ദ്രമന്ത്രിയായ നടന്‍ സുരേഷ് ഗോപിയുടെ വാക്കുകളാണിത്. 35 വര്‍ഷം മുമ്പ് നടന്ന ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകളാണിത്. ഇന്റര്‍ വ്യൂ ചെയ്തത്, നടന്‍ ജയറാമിന്റെ ഭാര്യയും പ്രശ്ത നടിയുമായിരുന്ന പാര്‍വ്വതിയാണ്.

ഇരുവരും തമ്മില്‍ വളരെ സരസമായി ആരംഭിച്ച ഇന്റര്‍വ്യൂവില്‍ സിനിമാ മേഖലയില്‍ നടക്കുന്ന കൊഴുത്തില്‍ക്കുത്തും പാരവെയ്പ്പുകളെയും കുറിച്ചാണ്. ഇന്റര്‍വ്യൂവില്‍ പാര്‍വ്വതിക്കും സിനിമാ പാര കിട്ടിയതിനെ കുറിച്ചും സുരേഷ് ഗോപി പറയുന്നുണ്ട്. നടിമാരില്‍ ഏറ്റവും കൂടുതല്‍ പാര കിട്ടുന്നത് പാര്‍വതിക്കാണെന്ന് എനിക്ക് അറിയാം. പാര്‍വതിക്കും അത് അറിയാമല്ലോ.

ആര് എപ്പോഴാണ് എനിക്ക് പാരവെച്ചത് എന്നെല്ലാം എനിക്ക് കൃത്യമായി അറിയാം. എന്നാല്‍, പാരകള്‍ക്ക് അധിക കാലം നിലനില്‍ക്കാനാവില്ല എന്നും സുരേഷ്‌ഗോപി പറയുന്നു. സിനിമയായിരിക്കും തന്റെ പ്രൊഫഷനാകുമെന്ന ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഓടയില്‍ നിന്ന് എന്ന സിനിമയിലാണ് ഞാന്‍ ബാലതാരമായി എത്തുന്നത്.

അത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ആ കഥാപാത്രം ചെയ്യാനിരുന്ന കുട്ടി വരാതിരുന്നതിനാലാണ് എന്നെ പരിഗണിച്ചത്. സ്‌കൂളില്‍ വന്നാണ് എന്നെ വിളിച്ചുകൊണ്ട് പോയത്. രാവിലെ സ്‌കൂളില്‍ പോയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഒരു നടനാകാന്‍ പോവുകയാണ് എന്ന്. സിനിമാ നടനാകണം എന്ന് ആഗ്രഹം ഉണ്ടായതോടെ അലച്ചില്‍ തുടങ്ങി. നവോദയയില്‍ നിന്നാണ് തുടങ്ങിയത്.

നവോദയ അപ്പച്ചന്‍ സാറിനേയും മക്കളേയുമെല്ലാം നിരന്തരം കാണുമായിരുന്നു. അങ്ങനെയാണ് ഫാസിലുമായി പരിചയത്തിലാവുന്നത്. ഒരു സിനിമയിലേക്ക് എന്നെ പരിഗണിച്ചെങ്കിലും അത് നടന്നില്ല. എം.എ കഴിഞ്ഞപ്പോള്‍ സിവില്‍ സര്‍വീസ് കോച്ചിംഗിന് അച്ഛന്‍ എന്നെ മദ്രാസില്‍ കൊണ്ടാക്കിയപ്പോഴാണ് ബാലാജി എന്നെ കാണുന്നത്. അദ്ദേഹം നിര്‍മ്മിച്ച നിരപരാധി എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു.

അത് അവിടെ നിന്നു. പിന്നെ നവോദയ അപ്പച്ചന്റെ കടാക്ഷം വേണ്ടിവന്നു. വീണ്ടും ഒരു അഭിനേതാവാകാന്‍. അപ്പച്ചന്‍ സാറിന്റെ മകന്‍ ജോസുകുട്ടി എന്നെ വിളിച്ചുവരുത്തി ‘ഒന്നുമുതല്‍ പൂജ്യം വരെ’ എന്ന സിനിമയില്‍ അഭിനയിപ്പിക്കുന്നു. ‘ഒന്നുമുതല്‍ പൂജ്യം വരെ’ എന്ന സിനിമയില്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ‘രാജാവിന്റെ മകനി’ല്‍ വന്നതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചുമെല്ലാം സുരേഷ് ഗോപി പറയുന്നത് സത്യസന്ധമായാണ്. ഇപ്പോള്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മിന്നും വിജയത്തോടെ വാര്‍ത്താ താരമായി നിറഞ്ഞു നില്‍ക്കുകയാണ് സുരേഷ് ഗോപി. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ നിറയെ അഭിനന്ദന പ്രവാഹമാണ്.

സുരേഷ്‌ഗോപിയുമായി ഏതെങ്കിലും പരിപാടിക്ക് പങ്കെടുത്തതിന്റെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താണ് അദ്ദേഹത്തോടുള്ള സ്‌നേഹം പങ്കിടുന്നത്. എന്നാല്‍ ഈ വീഡിയോ വ്യത്യസ്തമാകുന്നത്, നടി പാര്‍വ്വതി ഇന്റര്‍വ്യൂവര്‍ ആയതു കൊണ്ടും സുരേഷ്‌ഗോപിയുമായി വളരെ വര്‍ഷം മുമ്പ് നടത്തിയ ഇന്റര്‍വ്യൂ ആയതുകൊണ്ടുമാണ്.

സുരേഷ് ഭയങ്കര സോപ്പാണെന്ന് സിനിമയിലുള്ളവര്‍ പറയുന്നുണ്ടല്ലോ എന്നുള്ള പാര്‍വതിയുടെ ഒരു ചോദ്യത്തിന് സുരേഷ്‌ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു; ഈ പറയുന്നവര്‍ക്ക് തിരിച്ചടിയൊന്നുമാകില്ല, എന്റെ ഈ മറുപടി. ഇപ്പോ ഞാനെത്തിയ ഈ പൊസിഷന്‍, അതാണ് പ്രധാന പ്രശ്‌നം. ഒരു സോപ്പ് ആയാലൊന്നും ഈ സ്ഥാനത്ത് എത്താന്‍ പറ്റില്ല, സോപ്പ് മാത്രം സഹായിക്കില്ല.

അങ്ങനാണെങ്കില്‍ സോപ്പും പതച്ച് വീട്ടിലിരുന്നാല്‍ പോരേ എന്നാണ് സുരേഷ് ഗോപി പാര്‍വ്വതിക്കു മറുപടി നല്‍കിയത്. തൃശൂരിന്റെ എം.പിക്ക് ഇതിലും വലിയ സമ്മാനം ഇപ്പോള്‍ കൊടുക്കാനില്ലെന്ന പ്രിതകരണം പാര്‍വ്വതിയില്‍ നിന്നും വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അതോടൊപ്പം 35 വര്‍ഷം മുമ്പ് സുരേഷ് ഗോപി അഴിച്ചു വിട്ട ആ ഭൂതം ആരെയൊക്കെ പിടിക്കുമെന്നു കൂടി അറിയേണ്ടതുണ്ട്. ‘സിനിമയിലെ പാരകള്‍’ ആരൊക്കെയായിരുന്നു എന്നാണ് ആരാധകരുടെ അന്വേഷണം.