Kerala

വിഴിഞ്ഞം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

വിഴിഞ്ഞം തുറമുഖത്തെ തൊഴില്‍ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും - ഡോ. ആര്‍ ബിന്ദു.

വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴില്‍ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും എന്ന് ഡോ. ആര്‍ ബിന്ദു പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെയും ഹോസ്റ്റല്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വോക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET) യുടെ ഡ്യൂവല്‍ റെക്കഗ്‌നിഷന്‍ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതന നൈപുണ്യ കോഴ്‌സുകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിച്ചു ഇപ്പോഴത്തെ നൈപുണി വിടവ് നികത്താനും
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടാനനുതകുന്ന ഭാഷ കോഴ്‌സുകള്‍ അസാപ് കേരള വഴി നല്‍കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്തെ വികസന പ്രവര്‍ത്തങ്ങള്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ സഹകരണം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു. ഇത് വഴി ലോകോത്തര നിലവാരമുള്ള നൈപുണ്യ കോഴ്സുകളിലേക്ക് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വഴി തുറന്നു കിട്ടുമെന്നും, ഇതുവഴി ആഗോള തലത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജോലിസാധ്യതകള്‍ ആണ് സ്‌കില്‍ പാര്‍ക്ക് മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവളം എം.എല്‍.എ എം. വിന്‍സന്റ് മുഖ്യാതിഥിയായി. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഇഷിത റോയ് IAS സ്വാഗത ആശംസിച്ച ചടങ്ങില്‍, അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, വിഴിഞ്ഞം സീപ്പോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ. ദിവ്യ എസ് അയ്യര്‍ IAS, അദാനി പോര്‍ട്ട് സി ഇ ഓ പ്രദീപ് ജയരാമന്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പനിയടിമ, സി ഓമന, അദാനി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സി. ഇ ഓ ജതിന്‍ ത്രിവേദി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അസാപ് കേരളയും അദാനി സ്‌കില്‍ ഡെവലൊപ്‌മെന്റ് സെന്ററും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. അസാപ് അദാനി സ്‌കില്‍ ഡെവേലപ്‌മെന്റ് സെന്റര്‍ ട്രാന്‍സിറ്റ് ക്യാമ്പസ് വഴി പഠിച്ച് വിഴിഞ്ഞം പോര്‍ട്ടിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്ററും സര്‍ട്ടിഫിക്കറ്റും മന്ത്രിമാര്‍ കൈമാറി. ചടങ്ങില്‍ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മേധാവി സജിത്ത് കുമാര്‍ ഇ വി നന്ദി പറഞ്ഞു.

2 നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യത്തോടെ നിര്‍മിച്ച സ്‌കില്‍ പാര്‍ക്കില്‍ തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യാര്‍ത്ഥം ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.