Celebrities

‘തറയില്‍ പാ വിരിച്ചാണ് ജയിലില്‍ ഉറങ്ങിയിരുന്നത്’; ജയില്‍വാസം തന്നെ പല പാഠങ്ങളും പഠിപ്പിച്ചെന്ന് ശാലു മേനോന്‍-Actress Shalu Menon about her arrest

1998ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയിലൂടെയാണ് ശാലു മേനോന്‍ അഭിനയത്തിലേക്ക് എത്തിയത്. വിവാദങ്ങളില്‍ കുടുങ്ങിയശേഷം ഏറെക്കാലം ശാലു മേനോന്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ അഭിനയവും നൃത്തം പരിശീലിപ്പിക്കലും എല്ലാമായി ശാലു സജീവമാണ്. സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് അന്ന് ശാലു മേനോനെതിരായി കേസ് വന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. കേസില്‍ ശാലു മേനോന്‍ അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ നാല്‍പ്പത്തിയൊമ്പത് ദിവസത്തെ ജയില്‍ വാസത്തെ കുറിച്ച് വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഒരു കഷ്ടകാലം വന്നപ്പോഴാണ് ആരൊക്കെ കൂടെ നില്‍ക്കും എന്നത് മനസിലായതെന്നും എല്ലാവരേയും വിശ്വസിക്കുന്ന തന്റെ സ്വഭാവം മാറിയെന്നും ശാലു മേനോന്‍ പറയുന്നു. ഞാന്‍ അമിതമായി എല്ലാവരേയും വിശ്വസിച്ചിരുന്നയാളാണ്. അതിന്റെ ഭാഗമായി ചില സംഭവങ്ങള്‍ ലൈഫിലുണ്ടായി. അതോടെ പല പാഠങ്ങളും പഠിച്ചു. എനിക്ക് ഈശ്വരന്റെ അനുഗ്രഹം ഉള്ളതായി തോന്നിയിട്ടുണ്ട്.

‘വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്‌സും അവരുടെ പാരന്റ്‌സുമാണ്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളത്. ജയിലില്‍ കിടന്നുവെന്നതിന്റെ പേരില്‍ പലരും എന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. അതിന്റെ പേരില്‍ ഞാന്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. പല തരത്തിലുള്ള ആളുകളെ ജയിലില്‍ വെച്ച് കണ്ടു. നാല്‍പ്പത്തിയൊമ്പത് ദിവസം ജയിലില്‍ കിടന്നു. പലരുടെയും വിഷമങ്ങള്‍ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. എല്ലാവരേയും പോലെ തറയില്‍ പാ വിരിച്ചാണ് ഉറങ്ങിയിരുന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു. നാല് വര്‍ഷമായി അവര്‍ ജയിലില്‍ കിടക്കുകയാണ്’, ശാലു മേനോന്‍ പറഞ്ഞു.