History

“കശുവണ്ടി രാജാവ്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി!! | Thangal Kunju Musaliar Industrialist

ഒന്നിനും ഉപകരിക്കാത്ത മനുഷ്യന്റെ പണം പിശുക്കന്റെ കൈയിലെ ക്ലാവ് പിടിച്ച നാണയമാണ് …

 

അഞ്ചര ലക്ഷത്തിനടുത്ത് മുസ്ലിങ്ങളുള്ള കൊല്ലം ജില്ലയിൽ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ എന്നൊരു മഹാൻ ജീവിച്ചിരുന്നു..

TKM എഞ്ചിനീയറിംഗ്‌ കോളേജ്‌ എന്ന് പറഞ്ഞാൽ അറിയുമായിരിക്കും. TKM അതായത്‌ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ

 

കേരളത്തിൽ ആദ്യമായി കശുവണ്ടി കമ്പനി തുടങ്ങിയ മുസ്ലിയാർക്ക് കശുവണ്ടി രാജാവ്‌ എന്നൊരു വിളിപ്പേരുണ്ട്‌.

തന്റെ 18-ആമത്തെ വയസ്സിൽ ജോലി തേടി സിലോണിൽ പോയ തങ്ങൾ കുഞ്ഞ് . അവിടെ രത്നഖനന തൊഴിലിലേർപ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലായിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സമ്പാദ്യവുമായി നാട്ടിലെത്തുകയും 1935-ൽ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു.

കേരളത്തിൽ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരിൽ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികൾക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി.

25,000 തോഴിലാളികൾക്ക്‌ ജോലി കൊടുത്തിരുന്ന മുസ്ലിയാരെ അമേരിക്കയിലെ “ഫോർച്ച്യൂൺ” മാഗസിൻ 1949-ൽ ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾക്ക്‌ തോഴിൽ കൊടുക്കുന്ന “വ്യക്തി ” ആയി തിരഞ്ഞെടുത്തിരുന്നു . കേരളത്തിൽ ആദ്യമായി തൊഴിലാളികൾക്‌ ഉത്സവ ആനുകൂല്യമായി ബോണസ്‌ നൽകി തുടങ്ങിയത്‌ മുസ്ലിയാർ ആയിരുന്നു.

തന്റെ തൊഴിലാളികൾക്ക് മിനിമം വേതനം, ബോണസ് എന്നിവ അദ്ദേശം നടപ്പിലാക്കി.

 

1944-ൽ പ്രഭാതഭേരി പത്രം തുടങ്ങി. മുസ്ലിയാർ സ്ഥാപിച്ച ” വിജ്ഞാന പോഷിണി ” പബ്ലിഷിംഗ്‌ ഹൗസ്‌ ആയിരുന്നു അന്നത്തെ കാലത്ത് വൈക്കം മുഹമ്മദ്‌ ബഷീറിന്റെയൊക്കെ പുസ്തകം പ്രസാധനം ചെയ്തിരുന്നത്‌.

 

വിദ്യാഭ്യാസം കൊണ്ടേ പുരോഗതി നേടാൻ കഴിയു എന്ന് മനസിലാക്കിയ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ 1956-ൽ സ്വന്തം കൈയ്യിലെ കാശ്‌ മുടക്കി ട്രസ്റ്റ്‌ ഉണ്ടാക്കി, 1958-ൽ മുസ്ലിയാർ കൊല്ലത്ത്‌ TKM എഞ്ചിനീയറിംഗ്‌ കോളേജ്‌ തുടങ്ങി..!! തുടർന്ന് ആർട്സ്‌ കോളേജും, സ്കൂളും എല്ലാം തുടങ്ങി .

 

അന്ന് കോളേജിന് തറക്കല്ലിടാൻ വന്ന ഇന്ത്യൻ പ്രസിഡന്റ്‌ ഡോ.രാജേന്ദ്ര പ്രസാദ്‌ പറഞ്ഞത്‌ “മുസ്ലിയാരെ പോലെ ഇന്ത്യയിലെ പണക്കാരെല്ലാം ചിന്തിച്ചിരുന്നെങ്കിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എല്ലാം ഇല്ലാതായേനെ” എന്നായിരുന്നു.

 

പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന മുസ്ലിയാർ തിരുവിതാംകൂർ മുസ്‌ലിം മജ്‌ലിസ്, കിളികൊല്ലൂർ മുസ്‌ലിം മഹല്ല്‌ കമ്മിറ്റി എന്നിവയുടെയൊക്കെ അധ്യക്ഷനുമായിരുന്നു . മുസ്ലിയാർ 1946-ൽ എഴുതിയ “പ്രായോഗികാദ്വൈതം പ്രകൃതി നിയമം” എന്ന ബുക്ക്‌ 1949-ൽ തന്നെ അമേരിക്കയിൽ Man and the World എന്ന പേരിൽ പരിഭാഷപ്പെടുത്തിയട്ടുണ്ട്‌ .

 

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസ സമൂഹത്തിന്റെയും സമുദായത്തിന്റെയും സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക്‌ വിനിയോഗിച്ച തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർക്ക്‌ ആധുനിക കേരളചരിത്രത്തിൽ അർഹമായ സ്ഥാനം പോലും ഇത്‌ വരെ ലഭിച്ചിട്ടില്ല.

 

ഇദ്ദേഹത്തിൻ്റെ ജീവചരിത്രം പ്രൊഫ.പി.മീരാൻകുട്ടി “എ. തങ്ങൾ കുഞ്ഞ് മുസ്ലിയാർ” എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്…

 

ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിലും, ഐക്യ കേരളം ഉണ്ടാവുന്നതിനു മുൻപും സമൂഹത്തെ വിദ്യാഭ്യാസം വഴി പുരോഗതിയിലേക്ക്‌ നയിച്ച ഇത് പോലുളള മഹാൻമാർ ഇവിടെ ഉണ്ടായിരുന്നു. പക്ഷെ അവരെ ആരെയും ആധുനിക കേരളത്തിൻ്റെ ചരിത്ര രചനയിൽ ചരിത്രകാരന്മാർ ഇതുവരെ പരിഗണിച്ചിട്ടില്ല എന്നത് ഖേദകരമാണ്..!

തങ്ങൾ കുഞ്ഞു മുസ്‌ലിയാർ പല യന്ത്രങ്ങളും തന്റെ ശാസ്ത്രീയമായ ചിന്താഗതിയും ധിഷണാശക്തിയും പ്രയോഗിച്ച് രൂപപ്പെടുത്തുകയും വ്യവസായ പ്രവർത്തനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 1966 ഫെബ്രുവരി 20-ന് നിര്യാതനായി.

Content highlight : Thangal Kunju Musaliar

Industrialist