Celebrities

‘മകന് മൂന്നര വയസാകുമ്പോള്‍ എനിക്ക് ഓസ്‌കാര്‍ കിട്ടുമെന്ന് പൂജാരി പറഞ്ഞു, അങ്ങനെ തന്നെ സംഭവിച്ചു’; റസൂല്‍ പൂക്കുട്ടി

വിശ്വാസികളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ് ജാതകം. ഒരു മനുഷ്യന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് മുന്‍കൂട്ടി എഴുതുന്ന രേഖയാണ് ജാതകം. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രശസ്ത സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമായ റസൂല്‍ പൂക്കുട്ടി തന്റെ ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ്. തന്റെ മകനെ ജാതകം എഴുതാന്‍ വന്നപ്പോള്‍ സംഭവിച്ച ഒരു കാര്യമാണ് അദ്ദേഹം പറയുന്നത്. ജീവിതത്തില്‍ മുഴുവന്‍ യാദൃശ്ചികമായ കാര്യങ്ങളാണ് സംഭവിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരിക്കല്‍ മകന്റെ ജാതകം എഴുതുന്നതിനു വേണ്ടി ഒരു പൂജാരി എന്റെ വീട്ടില്‍ വന്നു. അദ്ദേഹം ജാതകം എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്നോട് പറഞ്ഞു നിങ്ങളുടെ മകന് മൂന്നര വയസ്സ് ആകുമ്പോള്‍ നിങ്ങള്‍ക്ക് ഗജകേസരിയോഗം ആകുമെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് ഈ ഗജകേസരിയോഗം എന്ന്… അപ്പോള്‍ അദ്ദേഹം പറഞ്ഞു അത് ഏറ്റവും വലിയൊരു യോഗമാണ്, അതിലും വലിയ ഒരു നല്ല കാലം ഒരു മനുഷ്യനും ഇല്ല എന്ന്. ഞാന്‍ അപ്പോള്‍ എന്റെ ഭാര്യയോട് തമാശയ്ക്ക് പറഞ്ഞു എനിക്ക് ഓസ്‌കാര്‍ എങ്ങാനും കിട്ടുമായിരിക്കും എന്ന്. അന്ന് നമുക്ക് അതിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു. പക്ഷേ അതൊരു കോയിന്‍സിഡന്‍സ് ആയിരുന്നു. എന്റെ പേര് ഓസ്‌കാര്‍ നോമിനേഷന് പോകുമ്പോള്‍ എന്റെ മകന് മൂന്നര വയസ്സാണ്. അങ്ങനെ ഒരുപാട് ഒരുപാട് യാദൃശ്ചിക സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്’, റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രശസ്ത സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ് റസൂല്‍ പൂക്കുട്ടി. 1970 മെയ് 30ന് കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന സ്ഥലത്ത് ജനിച്ചു. പൂനൈ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995ല്‍ ബിരുദം നേടി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ക്ക് ശബ്ദമിശ്രണം നല്‍കിയിട്ടുണ്ട്. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സ്ലംഡോഗ് മില്യണേയര്‍’ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിന് ഓസ്‌ക്കാര്‍ ലഭിച്ചിരുന്നു.കൂടാതെ ബാഫ്റ്റ പുരസ്‌ക്കാരവും 2009ല്‍ പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ അക്കാദമി ഓഫ് മോഷന്‍ പിക്ചേര്‍സ് ആന്റ് സയന്‍സസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മിറ്റിയിലേക്ക് റസൂല്‍ പൂക്കുട്ടിയെ തിരഞ്ഞെടുത്തിരുന്നു.ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂല്‍ പൂക്കുട്ടി.