ലക്നോ: ഉത്തർപ്രദേശിലെ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പൊലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒരു ഗ്രാമീണന്‍ പകര്‍ത്തിയ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് ഉദ്യോഗസ്ഥനാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഗജേന്ദ്ര, പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി. പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ബുലന്ദ്ഷഹര്‍ പൊലീസ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 65(2) പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തത്. കുറ്റകൃത്യത്തിന് 20 വർഷത്തിൽ കുറയാത്ത കഠിന തടവാണ് ശിക്ഷ. അത് ജീവപര്യന്തം വരെ നീണ്ടേക്കാം. അതല്ലെങ്കില്‍ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്‍റെ ശേഷിക്കുന്ന കാലം തടവോ, അല്ലെങ്കിൽ വധശിക്ഷയോ വിധിക്കാം.
















