Celebrities

‘മലയാള സിനിമയിൽ അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിർബന്ധിക്കും; ആ നടി ഞാനാണോയെന്ന് ചോദിച്ച് കുറേ കോളുകളും മെസേജും വരുന്നുണ്ട്’ | shruthi-rajanikanth-about-hema-committee-report

മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ട്

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി രജനികാന്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നേരത്തെ അവതരാകയായും അഭിനേത്രിയായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴത്തിലെ പൈങ്കിളിയായതോടെയാണ് ശ്രുതി രജനീകാന്ത് താരമായി മാറുന്നത്. സോഷ്യൽ മീഡിയയിലും താരമാണ് ശ്രുതി.

മലയാള സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം ശ്രുതി രജനികാന്തിന്റെ പഴയൊരു വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. വൈറലാകുന്ന പഴയ അഭിമുഖത്തിൽ കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ് ശ്രുതി വെളിപ്പെടുത്തിയത്. അവസരം കിട്ടാൻ വേണ്ടി എന്റെ മകള്‍ക്ക് ഓക്കെയാണ് കുഴപ്പമില്ലെന്ന് പറഞ്ഞ് അമ്മമാര്‍ തന്നെ അഡ്ജസ്റ്റ്‌മെന്റിന് പെൺമക്കളെ കൊണ്ടുപോവുമ്പോള്‍ എങ്ങനെ നമുക്കൊരു പുരുഷ സമൂഹത്തെ മാത്രം ഈ വിഷയത്തിൽ കുറ്റം പറയാന്‍ പറ്റുമെന്നായിരുന്നു ശ്രുതി വൈറലാകുന്ന അഭിമുഖത്തിൽ ചോദിച്ചത്.

ആ വീഡിയോയുമായി ബന്ധപ്പെട്ടും തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിലെ വസ്തുത വ്യക്തമാക്കിയും ശ്രുതി പുതിയൊരു വീഡിയോ യുട്യൂബ് ചാനലിലൂടെ പങ്കിട്ടു. ഈ വീഡിയോ ഇപ്പോൾ വൈറലായത് ഇതേ സംഭവം ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഒരു നടി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ നടി ശ്രുതിയാണോയെന്ന് ചോദിച്ച് താരത്തിന് നിരവധി മെസേജുകളും കോളുകളും വരുന്നുണ്ട്. അതിനാലാണ് പുതിയ വീഡിയോയിലൂടെ തന്നെ സ്നേഹിക്കുന്നവർക്ക് ശ്രുതി വ്യക്തത നൽകിയത്. അന്ന് ഞാൻ കൊടുത്ത അഭിമുഖത്തിന്റെ റീല്‍ ഇപ്പോള്‍ വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും വൈറൽ റീലിൽ കണ്ടതിന് സമാനമായൊരു കാര്യം പറയുന്നുണ്ട്. അതുകൊണ്ട് ആ നടി ഞാനാണോയെന്ന് ചോദിച്ച് കുറേ കോളുകളും മെസേജുകളുമൊക്കെ വരുന്നുണ്ട്. പക്ഷെ ആ നടി ഞാനല്ല. അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ട്.

അത്തരത്തില്‍ ചിലരെ അറിയാമെന്ന് ഒരു നടി മൊഴി രേഖപ്പെടുത്തിയെന്നാണ് മാതൃഭൂമിയുടെ വാര്‍ത്തയില്‍ പറയുന്നത്. ഞാന്‍ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്. ഹേമ കമ്മീഷനെക്കുറിച്ച് ഒരുപാട് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. പക്ഷെ ഹേമ കമ്മിറ്റിക്ക് ഞാന്‍ അല്ല ആ മൊഴി കൊടുത്തത്. നേരത്തെ ഒരു അഭിമുഖത്തില്‍ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് എന്താണ് അഭിപ്രായം, കാസ്റ്റിങ് കൗച്ച് മലയാള സിനിമയിലുണ്ടോയെന്ന് ചോദിച്ചിരുന്നു. ‌കാസ്റ്റിങ് കൗച്ചുണ്ട്.

നിങ്ങളിനി എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്. ഇങ്ങനെയൊരു കമ്മിറ്റി അത് മുന്നോട്ട് കൊണ്ടുവരികയാണെങ്കില്‍ വരട്ടെ. കല അത്ര ഇഷ്ടമായത് കൊണ്ട് ഇന്‍ഡസ്ട്രിയിലേക്ക് വന്നതാണ്. കുട്ടിക്കാലത്തെ ഡാന്‍സറാണ്. നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായി കലയെ സ്‌നേഹിക്കുന്നത് കൊണ്ട് വന്നതാണ്.

കൂടെക്കിടന്ന് കൊടുത്താലേ അവസരം കിട്ടൂ… ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും അത് കണ്ടില്ലെന്ന് വെച്ചാൽ മതി എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അത് മോശമാണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് പേഴ്‌സണലി അറിയാവുന്ന സംഭവത്തെക്കുറിച്ചാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞതെന്നും ശ്രുതി വ്യക്തമാക്കി. അമ്മ തന്നെ മകളെ കൊണ്ടുവന്ന് ഇവളെ ഇവിടെ നിര്‍ത്താം രാവിലെ വന്ന് വിളിച്ചോളാം.

എനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞതാണ്. അപ്പോൾ തന്നെ ആ തള്ളയെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ഒറ്റ ഇടിയും കൂടി കൊടുക്കണമെന്നാണ് അതേക്കുറിച്ച് ഞാന്‍ പ്രതികരിച്ചത്. അവരെ ഒരു അമ്മയായൊന്നും കാണാനാവില്ല. ആ സംഭവത്തെക്കുറിച്ച് ഞാന്‍ പറഞ്ഞെന്നേയുള്ളൂ. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടും കൂടെ വന്നപ്പോള്‍ രണ്ടും കൂടി സിങ്കായി. പക്ഷെ ഹേമ കമ്മീഷനില്‍ മൊഴി കൊടുത്തത് ഞാനല്ല. അത് വേറെ ആരോവാണ്.

എനിക്ക് പേഴ്‌സണലി അറിയാവുന്നവരുടെ അനുഭവമാണ് ഞാന്‍ പറഞ്ഞത്. അവരുടെ പേര് എനിക്ക് വെളിപ്പെടുത്താന്‍ പറ്റില്ല. അവരായിട്ട് വന്ന് ഇതേക്കുറിച്ച് പറയുന്നെങ്കില്‍ പറയട്ടെ എന്നും ശ്രുതി പുതിയ വീഡിയോയില്‍ പറഞ്ഞു.

സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണെന്നും ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്നുമുള്ള മൊഴികളും ഹേമ കമ്മിറ്റിക്ക് നടിമാർ മൊഴി നൽകിയിട്ടുണ്ട്. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ടെന്നും നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്.

content highlight:  shruthi-rajanikanth-about-hema-committee-report