Celebrities

‘നിങ്ങളുടെ പേരില്‍ ആരംഭിച്ച് അവസാനിക്കുന്ന ഒന്നല്ല ജാതി, പേരില്‍ നിന്ന് നീക്കം ചെയ്തതുകൊണ്ട് ജാതി തീരുമോ?’ രഞ്ജി പണിക്കര്‍

ജാതി ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കും അച്ഛന്റെ പേര് എന്താണ് എന്ന്

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് രഞ്ജി പണിക്കര്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒക്കെത്തന്നെയും സൂപ്പര്‍ഹിറ്റുകള്‍ ആണെന്ന് തന്നെ പറയാം. സാമൂഹിക പ്രശ്‌നങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുളള ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോളിതാ സമൂഹത്തിലെ ജാതി വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജി പണിക്കര്‍.

‘പേരില്‍ നിന്ന് നീക്കം ചെയ്തതുകൊണ്ട് ജാതി തീരുമോ? നിങ്ങള്‍ക്ക് ജാതിയുടെ പേരില്‍ സംഘടനകളില്ലേ? മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലേ? പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ലേ? നിങ്ങള്‍ ഒരാളുടെ പേരില്‍നിന്ന്, ഇപ്പോള്‍ എന്റെ അച്ഛന്റെ പേര് കേശവ പണിക്കര്‍ എന്നാണ്. സ്വാഭാവികമായും എന്റെ ഫസ്റ്റ് നെയിം കേശവ പണിക്കര്‍ ആണ്. എന്റെ രണ്ടാമത്തെ പേരാണ് രഞ്ജി എന്നുളളത്. ഇത് ഇപ്പോള്‍ ഞാന്‍ മരിച്ചാലും കേശവ പണിക്കരുടെ മകനാണ്. അപ്പോള്‍ ജാതി എന്ന് പറയുന്നത് അതിനെ നിങ്ങള്‍ ഒരു ജാതിവാലായി കാണുന്നത് എന്തിനാണ്? അതിനെ അയാളുടെ പേരായിട്ട് കണ്ടാല്‍ പോരേ? ആ പേരില്‍ നിങ്ങള്‍ എന്തിനാണ് ജാതി അന്വേഷിക്കുന്നത്. ഇനി ആ പേരില്‍ ഒരു ജാതി ഉണ്ടെങ്കില്‍, അത് എങ്ങനെയാണ് നിങ്ങളെ പ്രെജുഡൈസ് ചെയ്യുന്നത്.’

‘പേരിലെ ജാതി അല്ല പ്രശ്‌നം. പേരില്‍ ജാതി ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കും അപ്പോള്‍ അച്ഛന്റെ പേര് എന്താണ് എന്ന്. നിങ്ങള്‍ ഒരു കല്ല്യാണത്തിന് ഒരു കുട്ടിയെ സ്വാഭാവികമായ രീതിയില്‍ അന്വേഷിക്കുകയാണെന്നുണ്ടെങ്കില്‍ നിങ്ങളുടെ ജാതിയില്‍ നിന്ന് തന്നെയുള്ള ആളെയല്ലേ നിങ്ങള്‍ അന്വേഷിക്കുന്നത്. നമ്മുടെ സമൂഹം വേറെ ഒരു ജാതിയില്‍ പോയി പെണ്ണ് ആലോചിക്കുന്നത് പ്രേമവിവാഹങ്ങളില്‍ അല്ലാതെ, ക്രിസ്ത്യാനിയുടെ വീട്ടില്‍ നിന്ന് ഒരു പെണ്ണിനെ കൊണ്ടുവരാം എന്ന് നായരോ, നായരുടെ വീട്ടില്‍ പോകാന്‍ ക്രിസ്ത്യാനിയോ, ഈഴവരുടെ വീട്ടില്‍ പോകാം എന്ന് നായരോ, അല്ലാത്ത വിഭാഗങ്ങളിലേക്ക് പോകാമെന്ന് വേറെ ഏതെങ്കിലും ജാതിക്കാരോ മതക്കാരോ ഒന്നും തിരക്കില്ല.’

‘ജാതിയിലും മതത്തിലും കൂടുതല്‍ കൂടുതല്‍ ആഴുന്നു പോകുന്ന ഒരു വ്യവസ്ഥിതി ഉണ്ടായി വന്നുകൊണ്ടിരിക്കുകയാണ്. ജാതിയുടെ പേരില്‍ നമുക്ക് സംവരണമുണ്ട്. മതത്തിന്റെ പേരില്‍ സംവരണം ഉണ്ട്. അതൊരു റിയാലിറ്റി അല്ലേ? നിങ്ങളുടെ മതം ചോദിച്ചിട്ടല്ലാതെ നിങ്ങള്‍ക്ക് സംവരണം കിട്ടുമോ? നിങ്ങളുടെ ജാതി ചോദിക്കാതെ നിങ്ങള്‍ക്ക് ആ ജാതിയുടെ പേരിലുള്ള സംവരണം കിട്ടുമോ? ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിലാണ്. അതിന്റെ വരാനിരിക്കുന്ന കാലങ്ങളിലും ബന്ധിക്കപ്പെട്ട് കിടക്കുകയാണ് നമ്മള്‍. അതുകൊണ്ട് ആളുടെ പേരിലെ ജാതി മാറ്റിയാല്‍ നമ്മുടെ ജാതി വ്യവസ്ഥ മാറും എന്നാണോ. മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്.’

‘ഏതു മതക്കാര്‍ കൂടുതലുണ്ട് എന്ന് നോക്കിയിട്ട് അവിടെ ഹിന്ദുവിനെ നിര്‍ത്തണോ മുസ്ലിമിനെ നിര്‍ത്തണോ ക്രിസ്ത്യാനിയെ നിര്‍ത്തണോ എന്ന് എല്ലാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാണമില്ലാതെ തീരുമാനിക്കുന്ന ഒരു വ്യവസ്ഥയല്ലേ നമ്മുടേത്. പാര്‍ട്ടിയുടെ ചിഹ്നം മാറും, കളര്‍ മാറും മതിലില്‍ എഴുതുന്ന അക്ഷരങ്ങളുടെ നിറം മാറും. സെന്‍ട്രല്‍ ട്രാവന്‍കൂറില്‍ നിങ്ങള്‍ ഒരാളെ നിര്‍ത്തുമ്പോള്‍ അവിടുത്തെ മുന്‍തൂക്കം ഉള്ള ജാതിയെക്കുറിച്ച് അന്വേഷിക്കും. അവിടുത്തെ സഭയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ജാതി സംഘടനയോ പറയുന്ന അഭിപ്രായങ്ങള്‍ക്ക് നിങ്ങള്‍ വില കൊടുക്കും.’

‘നിങ്ങള്‍ മലപ്പുറത്തേക്ക് പോകുമ്പോള്‍ വേറൊരു പരിഗണന ഉണ്ടാകും. മലബാറിലേക്ക് പോകുമ്പോള്‍ മൊത്തം പരിഗണനകള്‍ക്ക് സ്വഭാവമാറ്റം ഉണ്ടാകും. ഇതൊക്കെ സത്യമല്ലേ?ജാതി പേരില്‍നിന്ന് ഒഴിവാക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. പേരില്‍നിന്ന് ഒഴിവാക്കിയാല്‍ നിങ്ങളുടെ അച്ഛന്റെ പേര് ചോദിക്കും. നിങ്ങളുടെ എസ്എസ്എല്‍സി ബുക്കില്‍ നിങ്ങളുടെ ജാതി ഇല്ലേ. ഇവിടെ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന ആളുകള്‍ ഒരുപക്ഷേ അവരുടെ മക്കള്‍ക്ക് ജാതി വേണ്ട എന്ന് തീരുമാനിക്കും. പക്ഷെ നൂറില്‍ 99% വും ഇങ്ങനെയാണ്. നിങ്ങളുടെ ജാതി രേഖപ്പെടുത്താതെ നിങ്ങള്‍ക്ക് ജാതിയുടെ ആനുകൂല്യം കിട്ടുമോ. അപ്പോള്‍ നിങ്ങള്‍ക്ക് ജാതിയില്ലെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം.’

‘എന്റെ പേര് രഞ്ജി പണിക്കര്‍ എന്നാണ്. അപ്പോള്‍ നിങ്ങള്‍ നായര്‍ പണിക്കര്‍ ആണോ, ഈഴവ പണിക്കര്‍ ആണോ എന്ന് ചോദിക്കുന്ന ആളുകള്‍ ഉണ്ട്. രണ്ട് ജാതിയിലും പണിക്കര്‍ ഇല്ലേ. രണ്ട് തരത്തില്‍ അല്ല പലതരത്തില്‍ ഉണ്ട്. മലബാറിലേക്ക് പോകുമ്പോള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമൂഹത്തിലെ ആ വിഭാഗത്തിലെ ധാരാളം ആളുകള്‍ പണിക്കര്‍മാര്‍ എന്ന് പേരുള്ളവര്‍ ഉണ്ട്. അപ്പോള്‍ അതുകൊണ്ട് ജാതി അവസാനിക്കുന്നില്ല. നിങ്ങളുടെ പേരില്‍ ആരംഭിച്ച് അവസാനിക്കുന്ന ഒന്നല്ല ജാതി. ജാതി നിങ്ങളുടെ മനസ്സിലാണ്.’, രഞ്ജി പണിക്കര്‍ പറഞ്ഞു.