Sports

വിജയ് മെര്‍ച്ചന്റ് ട്രോഫി; മുംബൈയ്‌ക്കെതിരെ കേരളം പൊരുതുന്നു

വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ്. നേരത്തെ മുംബൈയുടെ ആദ്യ ഇന്നിങ്‌സ് 338 റണ്‍സിന് അവസാനിച്ചിരുന്നു. ഏഴ് വിക്കറ്റിന് 301 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ മുംബൈയുടെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 37 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ മുംബൈയുടെ ഇന്നിങ്‌സിന് അവസാനിച്ചു. 59 റണ്‍സെടുത്ത പൃഥ്വീ ബാലേറാവുവിന്റെ ഇന്നിങ്‌സാണ് മുംബൈയുടെ സ്‌കോര്‍ 338ല്‍ എത്തിച്ചത്. കേരളത്തിന് വേണ്ടി ദേവഗിരി മൂന്നും അര്‍ജുന്‍ ഹരിയും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ നെവിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ അര്‍ജുന്‍ ഹരിയും ജൊഹാന്‍ ജിക്കുപാലും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 83 റണ്‍സ് പിറന്നു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയ നാല് ബാറ്റര്‍മാരും രണ്ടക്കം കാണാതെ പുറത്തായതോടെ വലിയൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു കേരളം. എന്നാല്‍ ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയശില്പിയായ ഇഷാന്‍ കുനാല്‍ വീണ്ടും കേരളത്തിന്റെ രക്ഷകനായി. എട്ടാം വിക്കറ്റില്‍ ദേവഗിരിക്കൊപ്പം 65 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടുണ്ടാക്കിയ ഇഷാന്‍ 65 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ദേവഗിരി 26 റണ്‍സെടുത്ത് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ഒരു റണ്ണോടെ നന്ദനാണ് ഇഷാനൊപ്പം ക്രീസില്‍. മുംബൈയ്ക്ക് വേണ്ടി കാര്‍ത്തിക് കുമാര്‍ മൂന്നും തനീഷ് ഷെട്ടി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി