Entertainment

‘ഇതെന്ത് ഡാൻസ് ? നിങ്ങളെക്കൊണ്ട് ഇത് പറ്റില്ല’ : പാട്ട് വൈറൽ ബാലയ്യ എയറിൽ

നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനാവുന്ന പുതിയ ചിത്രമാണ് ഡാകു മഹാരാജ്. തെലുങ്കിലെ ഇത്തവണത്തെ സംക്രാന്തി റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ ചിത്രം. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രം പിരീഡ് ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജനുവരി 12 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രത്തിലെ ഗാനത്തിന് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാലയ്യയുടെ ഡാന്‍സ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് വിമര്‍ശിക്കപ്പെടുന്നത്. ബാലയ്യയുടെ ക്ലാസിക്കല്‍ ഡാന്‍സും, ഷര്‍ട്ടൂരി ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എങ്കിലും തന്റെ പുതിയ സിനിമകളില്‍ ഏത് തരത്തിലുള്ള വിചിത്രമായ സ്റ്റെപ്പുകള്‍ ചെയ്യാനും ബാലയ്യ റെഡിയാണ് എന്നതാണ് മറ്റൊരു കാര്യം.

നന്ദമൂരി ബാലകൃഷ്ണയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് പുറത്തെത്തിയ നൃത്തരംഗത്തില്‍ ഉള്ളത്. ബാലയ്യയുടെ സ്റ്റെപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ‘ഡബിഡി ഡിബിഡി’ എന്ന ഗാനരംഗമാണ് വിവാദമാകുന്നത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തില്‍ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമര്‍ശനം. ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്‍റെ നൃത്ത സംവിധായകന്‍. ഈ സ്റ്റെപ്പുകള്‍ സൃഷ്ടിച്ചതിന്‍റെ പേരില്‍ നൃത്ത സംവിധായകനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. തമന്‍ എസ് ആണ് സംഗീത സംവിധാനം. അതേസമയം ഗാനം യുട്യൂബില്‍ ഇതിനകം 2 മില്യണിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഈ വിവാദ നൃത്തം രംഗം നിരവധി ട്രോളുകളിലും ഇടം പിടിച്ചിട്ടുണ്ട്.

പവര്‍, സര്‍ദാര്‍ ഗബ്ബര്‍ സിംഗ്, വാള്‍ട്ടര്‍ വീരയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കെ എസ് രവീന്ദ്ര എന്ന ബോബി കൊല്ലി. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണിത്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായി എത്തുന്നത്. അനിമലിലെ വില്ലന്‍ വേഷം ഹിറ്റ് ആയതിന് ശേഷം ബോബിക്ക് അത്തരം നിരവധി കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീസറില്‍ ദുല്‍ഖറിന്‍റെ സാന്നിധ്യമില്ല.