കൊച്ചി: അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം നിര്‍മാണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. പ്രതിഫലത്തിന് പുറമേ അഭിനേതാക്കള്‍ക്ക് ജി.എസ്.ടി.യും നല്‍കണം. കൂടാതെ വിനോദനികുതിയും സര്‍ക്കാര്‍ പിരിക്കുന്നു.
ആദ്യഘട്ടമായി സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരങ്ങള്‍ ധരിപ്പിക്കും. കുതിച്ചുയര്‍ന്ന ചെലവിന്റെ പ്രത്യാഘാതങ്ങള്‍ വിതരണക്കാരെയും തിയേറ്ററുടമകളെയും ബാധിക്കുന്നതിനാല്‍ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുന്‍പെന്ന വ്യവസ്ഥമാറ്റി റിലീസിനുമുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ ‘അമ്മ’യുടെ മറുപടി കിട്ടിയിട്ടില്ല. മറ്റ് സംഘടനകളുമായി നടത്തുന്ന കൂടിയാലോചനകള്‍ക്കുശേഷം ‘അമ്മ’യുമായി വിശദമായി ചര്‍ച്ചനടത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.