Celebrities

‘അടിവസ്ത്രം ചെറുതായിരിക്കണം, എനിക്ക് അത് കാണണം’; സംവിധായകനിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര | priyanka chopra shares bad experience director

പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയെ ഐക്കണായി കണ്ട് ആരാധിക്കുന്നവർ ലോകമെമ്പാടുമുണ്ട്. മറ്റൊരു ഇന്ത്യൻ താരത്തിനും ലഭിക്കാത്ത സ്ഥാനമാണ് ഹോളിവുഡിൽ ഇന്ന് പ്രിയങ്ക ചോപ്ര നേടിയിരിക്കുന്നത്. 18-ാം വയസ്സില്‍ ‘മിസ് വേള്‍ഡ്’ കിരീടം ചൂടിയതിന് പിന്നാലെയാണ് പ്രിയങ്ക ചോപ്ര അഭിനയരംഗത്തെത്തുന്നത്.

2002-ല്‍ ‘തമിഴന്‍’ എന്ന തമിഴ്ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. 2003-ല്‍ ‘ദി ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും പ്രിയങ്ക അരങ്ങേറി. പിന്നാലെ ഒരുപിടി ചിത്രങ്ങളിലൂടെ പ്രിയങ്ക സിനിമാമേഖലയില്‍ ശ്രദ്ധേയായി. പ്രബല ശക്തികൾ കാരണം ബോളിവുഡ് കരിയർ തകർന്നിരിക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് കടക്കുന്നത്. മ്യൂസിക് ആൽബങ്ങളിലൂടയായിരുന്നു തുടക്കം. പിന്നീട് അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ തരം​ഗമായി മാറി. ക്വാണ്ടികോ എന്ന സീരീസ് വലിയ അം​ഗീകാരങ്ങൾ പ്രിയങ്കയ്ക്ക് നേടിക്കൊടുത്തു.

സിനിമയിലെ തുടക്കകാലത്ത് ഒരു സംവിധായകനില്‍നിന്ന് നേരിട്ട ദുരനുഭവം നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫോബ്‌സ് പവര്‍ വിമന്‍സ് സമ്മിറ്റിലായിരുന്നു തന്റെ 19-ാം വയസ്സില്‍ ഒരു സംവിധായകനില്‍നിന്നുണ്ടായ അനുഭവം നടി തുറന്നുപറഞ്ഞത്. അത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതായ അനുഭവമാണെന്നായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.

താന്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അതിന്റെ സംവിധായകന്റെ അടുത്തേക്ക് പോയത്. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് തന്റെ സ്റ്റൈലിസ്റ്റിനോട് വിശദീകരണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. വസ്ത്രധാരണം കൃത്യമായിരിക്കാനാണ് അങ്ങനെയൊരു കാര്യം സംവിധായകനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍, ആ സമയത്ത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലാണ് ആ സംവിധായകന്‍ പെരുമാറിയതെന്നും നടി പറഞ്ഞു.

ചിത്രത്തില്‍ ഒു എസ്‌കോര്‍ട്ടിന്റെ വേഷമാണ് പ്രിയങ്കയുടേത്. ചിത്രത്തിലെ ഒരു പാട്ട് രംഗത്തില്‍ പ്രിയങ്ക നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. താന്‍ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നുണ്ട്. തുടര്‍ന്ന് സംവിധായകന്‍ തന്റെ വസ്ത്രത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കുന്നു.

”കേള്‍ക്കൂ, അവള്‍ അവളുടെ അടിവസ്ത്രം കാണിക്കുമ്പോള്‍ അവളെ കാണാനായി ആളുകള്‍ സിനിമ കാണാന്‍വരും. അതിനാല്‍ അടിവസ്ത്രം ചെറുതായിരിക്കണം. മുന്നിലിരിക്കുന്ന ആളുകളെ നിങ്ങള്‍ക്കറിയാമല്ലോ, അവര്‍ക്ക് അവളുടെ അടിവസ്ത്രം കാണാന്‍ കഴിയണം”, എന്നായിരുന്നു സംവിധായകന്‍ ഫോണില്‍ പറഞ്ഞത്. ഇതേരീതിയില്‍ നാലുതവണ അയാള്‍ ഫോണില്‍ സംസാരിച്ചെന്നും അത് അത്രയേറെ മോശം അനുഭവമായിരുന്നെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. ഈ സംഭവത്തിന് പിന്നാലെ താന്‍ വീട്ടിലെത്തി ഇക്കാര്യം അമ്മയായ മധു ചോപ്രയോട് പറഞ്ഞതായും നടി പറഞ്ഞു. അതോടെ ആ സിനിമ ഉപേക്ഷിച്ചെന്നും പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest News