മലയാളികളുടെ പ്രിയതാരമാണ് വീണ നായർ. സീരിയലുകളിലൂടെ ജനപ്രിയയായി മാറിയ വീണ പിന്നീട് സിനിമയിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രമാണ് വീണയുടെ കരിയറില്‍ വലിയ പഴുത്തിരുവായത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി അഭിനയിക്കുകയും ചെയ്തു. ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണ മത്സരിച്ചിരുന്നു. ഇപ്പോഴിതാ വ്യക്തിജീവിതത്തെക്കുറിച്ചും മകനെക്കുറിച്ചുമെല്ലാം തുറന്നു സംസാരിച്ചിരിക്കുകയാണ് താരം. ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും എന്നാൽ നിയമപരമായി തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും വീണ പറഞ്ഞു.
”എന്റെ മോൻ നല്ല ഹാപ്പിയാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്”, വീണാ നായർ പറഞ്ഞു. തങ്ങൾ തമ്മിലുള്ള പ്രശ്നം കൊണ്ടാണ് അകന്നു കഴിയുന്നതെന്നും അത് മകനെ ബാധിക്കരുതെന്ന് നിർബന്ധമുണ്ടെന്നും വീണ കൂട്ടിച്ചേർത്തു. ബിഗ്ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാർത്തകളും വീണ നിഷേധിച്ചു.
താൻ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും വീണ തുറന്നു സംസാരിച്ചു. ഏത് സിറ്റുവേഷനിലും ഞാന്‍ ഹാപ്പിയാണ്. നമ്മളെക്കാളും വേദന അനുഭവിക്കുന്നവരെ കാണുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ ആണെന്ന് മനസിലാവും.
വിമര്‍ശിക്കാനും മോശം കമന്റിടാനും വരുന്നവര്‍ക്ക് എന്റെ അഭിനയത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം. ഇഷ്ടമായില്ലെങ്കില്‍ ഇല്ലെന്ന് തന്നെ പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. നമ്മള്‍ എല്ലാവരുടെയും മുന്നില്‍ അഭിമുഖവും മറ്റുമൊക്കെ ചെയ്യുന്നത് കൊണ്ട് പരസ്യമായി തന്നെ വിമര്‍ശിക്കാനും സാധിക്കും. പക്ഷേ സഭ്യമായ ഭാഷയിലായിരിക്കണം പ്രതികരിക്കേണ്ടത്.
മുന്‍പൊരിക്കല്‍ എന്നെ കുറിച്ച് വളരെ മോശമായി സംസാരിച്ച ആള്‍ക്കെതിരെ കേസ് കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. അത്രയും വര്‍ത്തമാനം പറഞ്ഞത് കൊണ്ടാണ് അതിന് പിന്നാലെ പോയത്. എന്നാല്‍ അത് സ്ഥിരമായി സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്. നല്ല മറുപടികളും സ്‌നേഹവും തരുന്നവരും വേറെ ഉണ്ട്. അതും പറയാതിരിക്കാന്‍ സാധിക്കില്ല.
പിന്നെ ബോഡി ഷെയിമിങ്ങ് സ്ഥിരം കിട്ടാറുള്ളതാണ്. വണ്ണം ഉള്ളതിനാല്‍ സാരി ഉടുക്കുമ്പോഴും അല്ലാതെയുമൊക്കെ മോശം പറയുന്നവരുണ്ട്. ആ ശീലം പലര്‍ക്കും നിര്‍ത്താന്‍ പറ്റുന്നില്ല. അവരിങ്ങനെ പറഞ്ഞ് കൊണ്ടേയിരിക്കും. നാട്ടിലുള്ളവരുമൊക്കെ നിനക്ക് ഇതെന്തൊരു വണ്ണമാണ്, നീ ഇതെന്താ കഴിക്കുന്നതെന്ന് ചോദിക്കുമായിരുന്നു. വേറെ ചിലര്‍ നീ ഇതേത് റേഷന്‍ കടയിലെ ചോറാണ് കഴിക്കുന്നതെന്ന് ചോദിക്കും. പണ്ടത് തമാശ പോലെയായിരുന്നെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പബ്ലിക്ക് ആയി ചോദിക്കാന്‍ തുടങ്ങി. അതിടുന്നവര്‍ക്ക് പ്രത്യേകമായൊരു സുഖം കിട്ടുന്നുണ്ട്.
ഇങ്ങനെ വണ്ണം ഉണ്ടെന്ന് കരുതി എനിക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഞാന്‍ ചെറുപ്പം മുതലേ ഗുണ്ടുമണിയാണ്. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇരുപത് കിലോ കുറച്ചപ്പോഴായിരിക്കും എന്നെ മെലിഞ്ഞതായി എല്ലാവരും കണ്ടിട്ടുണ്ടാവുക. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ വണ്ണത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. പറയുന്നവര്‍ പറയട്ടെ, എന്നേ വിചാരിക്കുന്നുള്ളു. ഇങ്ങനെയൊന്നും കളിയാക്കാന്‍ പാടില്ലെന്ന് ഒരു നിയമമോ സംവിധാനമോ ഇവിടെ വരുമോ? സാധ്യതയുണ്ടെന്ന് ഒരിക്കലും തോന്നുന്നില്ല.’ എന്നും വീണ പറഞ്ഞു.