Celebrities

‘ടെക്നീഷ്യൻസായ ആണുങ്ങൾക്കെല്ലാം സ്പെഷ്യൽ ബീഫ്; നിർമാതാവായ എനിക്കില്ല, പൈസ കൊടുക്കുന്നത് ഞാനാണ് ‘; തുറന്നടിച്ച് സാന്ദ്ര തോമസ് | sandra thomas

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു

നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ സാന്ദ്ര കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് പ്രതികരിച്ചത്. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും കത്തയക്കുകയുണ്ടായി.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നുവെന്നാണ് കത്തിൽ പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നൽകിയ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.

പിന്നാലെ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി എടുത്തത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയിരിക്കുന്നത്.

ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് സാന്ദ്ര തോമസ്. കെഎൽഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. റിമ എന്നെ വിളിച്ചിരുന്നു. പക്ഷെ ഡബ്ല്യുസിസിയുടെ പല നിലപാടുകളുമായും തനിക്ക് വിയോജിപ്പുണ്ടായിരുന്നെന്ന് സാന്ദ്ര തുറന്ന് പറഞ്ഞു. റിമ പറയുന്ന തുല്യ വേതനം നിർമാതാവെന്ന നിലയിൽ തനിക്ക് ഉൾക്കൊള്ളാനാകില്ല. വിനായകന്റെയുൾപ്പെടെ ചില വിഷയങ്ങളിൽ ഡബ്ല്യുസിസി പ്രതികരിച്ചില്ല.

തനിക്ക് ഒരു ബുദ്ധിമുട്ടുണ്ടായപ്പോൾ വിളിച്ചില്ല. ഇതിലെല്ലാം എതിർപ്പുണ്ടായിരുന്നെന്ന് സാന്ദ്ര പറയുന്നു. അതേസമയം നിലവിലെ പ്രശ്നങ്ങളിൽ ഡബ്ല്യുസിസിയുടെ ഭാ​ഗത്ത് നിന്നും തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

സ്വന്തം സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. ഞാൻ ഒരു നിർമാതാവാണ്. പവർ പൊസിഷനിലുള്ളയാൾ. ഞാനാണ് ആ സെറ്റിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പൈസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. ഒരു ദിവസം ക്യാമറമാൻ വന്ന് എന്നോട് ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു.

എനിക്ക് ബീഫ് കിട്ടിയില്ലല്ലോ എന്ന് ഞാൻ. സംവിധായകനോട് ചോദിച്ചപ്പോൾ സംവിധായകനും കിട്ടിയിട്ടുണ്ട്. ഞാൻ ബാക്കിയുള്ളവരോട് ചോദിക്കുമ്പോൾ അവർക്ക് കിട്ടിയിട്ടുണ്ട്. സെറ്റിൽ ടെക്നീഷ്യൻസായ ആണുങ്ങൾക്കെല്ലാം സ്പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്. പ്രൊഡ്യൂസറായ എനിക്ക് കിട്ടിയില്ല. മെസ് നടത്തുന്ന ചേട്ടനെ വിളിച്ച് ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും എന്ന് പറയേണ്ടി വന്നു. പുരുഷനായിരുന്നു പ്രൊഡ്യൂസറെങ്കിൽ ഇങ്ങനെയൊരു സാഹചര്യമുണ്ടാകില്ലായിരുന്നെന്നും സാന്ദ്ര തോമസ് പറയുന്നു.

എന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സെറ്റിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു. ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്നത് സ്റ്റെെലിസ്റ്റായും മേക്കപ്പ് ആർട്ടിസ്റ്റായും വരുന്ന സ്ത്രീകളാണ്. അവർക്ക് പരാതി പറയാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നിർമാതാവാണ് സാന്ദ്ര തോമസ്. ഇതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായപ്പോഴും സാന്ദ്ര തന്റെ നിലപാടിൽ ഉറച്ച് നിന്നു. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സംഘടനാ നേതൃത്വത്തിനെതിരെ പരസ്യ പോരിന് സാന്ദ്ര തയ്യാറായി. പൊതുമധ്യത്തിൽ അപമാനിച്ചെന്നും സിനിമ മുടക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബി ഉണ്ണികൃഷ്ണനെതിരെ പരാതി നൽകിയിട്ടുണ്ട് സാന്ദ്ര. നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്രയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

content highlight: discrimination-sandra-thomas-faced