രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പരാമര്‍ശിച്ച് ‘പാവം സ്ത്രീ’ എന്ന പരാമര്‍ശത്തിലാണ് സോണിയാ ഗാന്ധിക്കെതിരേ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്.
സോണിയയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ഇതിനെ അപലപിക്കുന്നെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. പ്രസംഗത്തിന്റെ അവസാനത്തോടെ ‘രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം’ എന്നായിരുന്നു സോണിയ പറഞ്ഞത്. എന്നാൽ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും യാതൊരു വിധത്തിലുള്ള അനാദരവും സോണിയ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും മകളും എംപിയുമായ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
സോണിയയുടെ ഭാഗത്തുനിന്നുണ്ടായത് അനാദരവോടെയുള്ള പ്രതികരണമാണെന്നായിരുന്നു ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. വിഷയം ചര്‍ച്ചയായതോടെ സാണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും പ്രസ്താവനയിറക്കി. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
STORY HIGHLIGHT: bjp privilege motion against sonia gandhi