നടൻ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ. എച്ച്.വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം. ബോബി ഡിയോൾ, പൂജ ഹെഗ്‍ഡെ, പ്രിയാമണി, മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
‘ബീസ്റ്റ്’ എന്ന സിനിമയ്ക്ക് ശേഷം വിജയ്‌യും പൂജയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ ജനനായകൻ എന്ന ചിത്രം ചെയ്യാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് പൂജ.
ബീസ്റ്റിന് ശേഷം എന്നാണ് വീണ്ടും വിജയ് സാറിനൊപ്പം വീണ്ടും സിനിമ ചെയ്യാൻ പോകുന്നതെന്ന് ഒരുപാട് പേര് തന്നോട് ചോദിച്ചു. അതുകൊണ്ടാണ് താൻ ജനനായകൻ എന്ന സിനിമ ചെയ്യുന്നതെന്ന് പൂജ ഹെഗ്‌ഡെ പറഞ്ഞു. വിജയ് സാറുമായി വീണ്ടും ഒരു മാജിക് ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പൂജ പറഞ്ഞു.
‘ഇത് വിജയ് സാറിന്റെ അവസാനത്തെ സിനിമയെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ഇങ്ങനെത്തെ ഒരു അവസരം കിട്ടിയെന്ന് വരില്ല. പ്രേക്ഷകർ ഞങ്ങളുടെ കംബാക്കിനായി ഒരുപാട് ആഗ്രഹിക്കുന്നു. ഹബീബീസ് തിരിച്ചുവരാൻ അവർ കാത്തിരിക്കുകയാണ്’, പൂജ ഹെഗ്‌ഡെ പറയുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് പോസ്റ്ററുകൾക്ക് ലഭിച്ചത്. ‘മാസ്റ്റർ’ സിനിമയിലെ സെറ്റിൽ വെച്ച് വിജയ് എടുത്ത സെൽഫിയാണ് ‘ജനനായകൻ’ എന്ന ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്. 2020 ല്‍ റിലീസായ ബിഗിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയവുമായി ബന്ധപ്പെട്ട് താരത്തിന്റെ ഓഫീസിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടന്റെ മാസ്റ്റർ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. 30 മണിക്കൂര്‍ നടനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കണക്കില്‍ പെടാത്തതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പിന്നീട് സെറ്റിൽ തിരിച്ചെത്തിയ നടന് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. വിജയ് യുടെ വീട്ടിന്‍ ഇന്‍കംടാക്‌സ് പരിശോധന നടക്കുമ്പോള്‍ പിന്തുണയുമായി എത്തിയ ആരാധകരോടൊപ്പം തന്റെ കാരവനിന് മുകളില്‍ കയറി അന്ന് വിജയ് എടുത്ത സെൽഫി ആയിരുന്നു ഇത്. 2020 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റായി വിജയ് യുടെ ‘മാസ്റ്റര്‍’ സെല്‍ഫി മാറിയിരുന്നു.
2025 ഒക്ടോബറിൽ ദീപാവലിക്കാണ് ജനനായകൻ റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ.