വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറന്ന് കാമറ മാൻ സുജിത് വാസുദേവ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. വിവാഹ ശേഷം സിനിമ വിട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. വിവാഹ ശേഷം ഉത്തരവാദിത്തം വരും. പണം വേണ്ടി വരും. ഒരു ഘട്ടത്തില്‍ എത്തുന്നത് വരെ സിനിമയില്‍ പണമുണ്ടാക്കാന്‍ സാധിക്കില്ല. നമുക്ക് പേരും ഡിമാന്റും ഉണ്ടാകുമ്പോള്‍ നടക്കും. അതുവരെ കഷ്ടതയായിരിക്കും. എത്തിപ്പെടാന്‍ പറ്റുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മേഖലയുമാണ് സിനിമയെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം വീണ്ടും സിനിമയിലേക്ക് തിരികെ വരാന്‍ കാരണം മഞ്ജുവാണെന്നാണ് സുജിത് പറയുന്നത്.
”തീര്‍ച്ചയായും മഞ്ജുവാണ്. കുഴപ്പമില്ല, സാമ്പത്തികം മാനേജ് ചെയ്യാമെന്ന് പറഞ്ഞത് മഞ്ജുവാണ്. മഞ്ജു അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ വീണ്ടും വരില്ലായിരുന്നു. അതിനായി ഞങ്ങളുടെ പല ഇഷ്ടങ്ങളും വേണ്ടെന്നു വച്ചു. അഞ്ചാറ് കൊല്ലം യാത്രകളൊക്കെ വേണ്ടെന്ന് വച്ചു. മഞ്ജു അന്ന് സീരീയലുകള്‍ ചെയ്തു തുടങ്ങിയിരുന്നു. അന്നത്തെ കാലത്ത് പ്രതിഫലം വളരെ കുറവായിരുന്നു. അതിന്റെ ബുദ്ധിമുട്ടുകളൊക്കെ നേരിട്ടിരുന്നു” എന്നാണ് അദ്ദേഹം പറയുന്നത്.
താന്‍ സംവിധാനം ചെയ്ത സിനിമയായ ജെയിംസ് ആന്റ് ആലീസ് ജീവിതത്തില്‍ പ്രതിഫലിച്ചുവോ? എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
”പ്രതിഫലിച്ചിരുന്നുവെങ്കില്‍ നേരെ തിരിച്ചായിരിക്കുമല്ലോ സംഭവിക്കുക. ഞാനും മഞ്ജുവും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി പിരിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാഹമോചിതരുമായി. സിനിമയിലേത് പോലെ സംഭവിച്ചിരുന്നുവെങ്കില്‍ നേരെ തിരിച്ചാകും സംഭവിച്ചിട്ടുണ്ടാവുക. ഞങ്ങള്‍ എല്ലാം പൊരുത്തപ്പെട്ട് വീണ്ടും ഒരുമിച്ചേനെ. ജീവിതവും സിനിമയും വേറെ വേറെയാണ്. ജീവിതത്തെ ജീവിതമായും, സിനിമയെ സിനിമയായും കാണുക. ജീവിതത്തില്‍ സന്തോഷം കൊണ്ടു നടക്കുക എപ്പോഴും” എന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ വിവാഹ മോചനത്തെ മറികടന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
ജീവിതത്തില്‍ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമൊന്നും നമുക്ക് തടയാന്‍ പറ്റില്ല. അവരെ കല്യാണം കഴിച്ചതിനേയും തടയാന്‍ പറ്റില്ലായിരുന്നു. ഒരുപക്ഷെ ഇതില്ലെങ്കില്‍ വേറൊരാള്‍ വിധിച്ചിട്ടുണ്ടാകും. അതിലേക്ക് എത്തിച്ചേര്‍ന്നേക്കും. അതിനെയാണ് വിധിയെന്ന് പറയുന്നത്. പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ജീവിതം. ഇത് ഒരു ഘട്ടമാണ്. അതും കടന്നു പോവുക എന്നാണ് അദ്ദേഹം പറയുന്നത്. എത്ര നാള്‍ വിഷമിച്ചിരിക്കും. ഒരാള്‍ നമ്മളെ വിട്ടു പോകുമ്പോഴോ, നമ്മുടെ കൂടെ ഇല്ലാത്തപ്പോഴോ അതാണ് സന്തോഷം എന്ന് പറയാനാകില്ല. ആ വിഷമ ഘട്ടത്തില്‍ നിന്നും മാറേണ്ടത് എങ്ങനെയാണ് എന്നല്ലേ ചിന്തിക്കേണ്ടത്. എല്ലായിപ്പോഴും പോസിറ്റീവായിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എന്റെ അനിയന്‍ മരിച്ചു പോയി. അത് എപ്പോഴും കൂടെ കൊണ്ടു നടക്കാന്‍ പറ്റില്ലല്ലോ. അതില്‍ നിന്നും എങ്ങനെ മറികടക്കാം എന്നല്ലേ ചിന്തിക്കുക. അച്ഛനായാലും അമ്മയായാലും, അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. പക്ഷെ മാറിയല്ലേ പറ്റൂ. അപ്പോള്‍ എവിടെയാണോ സന്തോഷമുള്ളത് അത് കണ്ടെത്തണമെന്നാണ് സുജിത് വാസുദേവ് പറയുന്നത്.
content highlight: cinematographer-sujith-vasudev-seperation