Celebrities

ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെ എതിർത്തത് ലാലേട്ടന്റെ അറിവോടെ; ഇരുവരും തമ്മിലുള്ള 56 വര്‍ഷത്തെ സൗഹൃദം തകരാന്‍ കാരണം | Mohanlal vs Suresh Kumar

56 വര്‍ഷത്തെ സൗഹൃദം തകരാന്‍ മാത്രം എന്താണ് മോഹന്‍ലാലിനും സുരേഷ് കുമാറിനും ഇടയില്‍ സംഭവിച്ചത്

സിനിമ സംഘടനയില്‍ എല്ലാ കാലത്തും എതിരഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാള സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അഭിപ്രായ വ്യത്യാസങ്ങളും സ്വരചേര്‍ച്ചകളുമാണ് ഇന്നലെ മുതല്‍ ചര്‍ച്ചയാകുന്നത്. സംഘടനയുടെ നിലപാട് എന്നോണം പത്രസമ്മേളനത്തില്‍ സുരേഷ് കുമാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ന്യായമായിരുന്നുവെങ്കിലും, പലതിനോടും യോജിക്കാന്‍ ഭൂരിപക്ഷത്തിന് സാധിച്ചില്ല എന്നതാണ് സത്യം. താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച് പറഞ്ഞതും, അഭിനേതാക്കള്‍ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നതിനെ എതിര്‍ത്തതും, ഒരു സിനിമയും നൂറ് കോടി ക്ലബ്ബില്‍ എത്തിയിട്ടില്ല എന്നുമൊക്കെ പറഞ്ഞ് പലരുടെയും വിദ്വേഷങ്ങള്‍ക്ക് വഴിയൊരുക്കി.

വിഷയത്തില്‍ ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചതും, അതിനെ പിന്തുണച്ച് പൃഥ്വിരാജ് അടക്കമുള്ളവര്‍ രംഗത്തെത്തിയതും വാര്‍ത്തയായി. സുരേഷ് കുമാര്‍ മറ്റാരുടെയോ സ്വാധീനത്തിന്റെ പുറത്ത് പ്രതികരിക്കുന്നതാണ് എന്ന തരത്തിലായിരുന്നു മൂന്ന് പേജുകളുള്ള പത്രകുറിപ്പിലൂടെ ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ നിര്‍മാണ ചെലവിനെ കുറിച്ച് സംസാരിച്ചതും ആന്റണി പെരുമ്പാവൂരിനെ ഈ പ്രതികരണത്തിന് പ്രേരിപ്പിച്ചു.

ഇത് എന്റെ മാത്രം അഭിപ്രായമാണെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുമ്പോഴും, അത് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണമല്ല എന്ന് പകല്‍പ്പോലെ വ്യക്തമാണെന്ന് ചിലര്‍ പ്രതികരിക്കുന്നു. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ സംസാരിക്കുന്നുണ്ടെങ്കില്‍, അത് മോഹന്‍ലാലിന്റെ ശബ്ദമാണ്, മോഹന്‍ലാല്‍ അറിയാതെ, ലാലിനെ അറിയിക്കാതെ ഇങ്ങനെ ഒരു പ്രതികരണം അദ്ദേഹം നടത്തില്ല എന്നുതും വാസ്തവമാണ്. മോഹന്‍ലാലിന്റെ ശ്വാസ്വാച്ഛ്വാസത്തില്‍ പോലും കൂടെ നില്‍ക്കുന്ന ആന്റണി പെരുമ്പാവൂര്‍ ഈ വിധം സുരേഷ് കുമാറിനെതിരെ പ്രതികരിക്കുമ്പോള്‍, വിഷയമാകുന്നത് 56 വര്‍ഷം പഴക്കമുള്ള ലാല്‍ – സുരേഷ് കുമാര്‍ സൗഹൃദമാണ്. അവിടെ വിള്ളല്‍ സംഭവിച്ചോ?

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ – സുരേഷ് കുമാര്‍ എന്നത് മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ – നായകന്‍ – നിര്‍മാതാവ് കൂട്ടുകെട്ടാണ്. അത് മാത്രമല്ല ഇവരുടെ സൗഹൃദം. താന്‍ ഒരു നടനാകാനുള്ള കാരണം സുരേഷ് കുമാറാണ് എന്ന് മോഹന്‍ലാല്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. 1996 ല്‍, ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഇരുവരും സുഹൃത്തുക്കളാണ്. അഞ്ചാം ക്ലാസില്‍ തുടങ്ങിയ സൗഹൃദം, 56 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഈ വിള്ളല്‍!

ആദ്യമായി മോഹന്‍ലാല്‍ അഭിനയിച്ചത് ദ കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തിലാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. നാടകത്തില്‍ വൃദ്ധ കഥാപാത്രമായി എത്തിയ ലാലിന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും കിട്ടിയിട്ടുണ്ട്. അന്ന് താന്‍ അനുകരിച്ചത് സുരേഷ് കുമാറിന്റെ അപ്പൂപ്പനെയായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അത് മാത്രമല്ല, അഭിനയത്തോട് ഒട്ടും താത്പര്യമില്ലാതിരുന്ന മോഹന്‍ലാലിന്റെ ബയോഡാറ്റ നവോദയിലേക്ക് അയച്ചുകൊടുത്തതും അതുവഴി സിനിമയുടെ വലിയ ലോകം ലാലിന് മുന്നില്‍ തുറക്കപ്പെടാന്‍ കാരണമായും സുരേഷ് കുമാറാണ്.

ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നതിന് മുന്നേ, ഒപ്പം കൈ പിടിച്ചു നടന്നവരാണ് സുരേഷ് കുമാറും മോഹന്‍ലാലും. സിനിമ സ്വപ്‌നം കണ്ടതും, അവിടെ പലതും സാധിച്ചതും എല്ലാം ഒരുമിച്ച്. പക്ഷേ ഇപ്പോള്‍ ഇങ്ങനെ പരസ്യമായി പ്രതികരിക്കാന്‍ മാത്രം ഇവര്‍ക്കിടയില്‍ എന്ത് സംഭവിച്ചു. ഏതൊരു അഭിപ്രായവും, അഭിപ്രായ വ്യത്യാസങ്ങളും നേരിട്ട് സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ എന്തിനാണ് മൂന്നാമതൊരാള്‍, ഈ പരസ്യ പ്രതികരണം എന്നതാണ് ആരാധകരുടെ ചോദ്യം.

content highl;ight: Mohanlal vs Suresh Kumar