Kerala

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; ലത്തീഫിന്‍റെ വീട്ടിൽ മൽപ്പിടുത്തത്തിൻ്റെ ലക്ഷണം | Venjarummood crime

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണത്തിന് പൊലീസ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരനെയും പ്രായമായ മുത്തശ്ശിയേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊന്നത് സാമ്പത്തിക കാരണങ്ങൾകൊണ്ട് മാത്രമെന്ന് പൊലീസ് കരുതുന്നില്ല. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനകം കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മൂന്ന് സ്റ്റേഷൻ പരിധികളിലായി നടന്ന കൊലപാതകങ്ങൾ വ്യത്യസ്ത സംഘങ്ങളായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്.

കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മുത്തശ്ശി സൽമാബീവിയുടെ തലയുടെ പിൻഭാഗത്ത് മാരകമായ പരിക്കുണ്ട്. കമ്മലുകൾ മൃതദേഹത്തിലുണ്ട്. പ്രതി അഫാന്‍റെ പിതാവിന്‍റെ സഹോദരൻ ലത്തീഫിന്‍റെ വീട്ടില്‍ മൽപ്പിടുത്തത്തിൻ്റെ ലക്ഷണങ്ങളുണ്ട്. അലമാര തുറന്ന നിലയിലാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അരുൺ മാധ്യമങ്ഹളോട് പറഞ്ഞു. ശരീരത്തിൽ നിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടല്ല. അതേസമയം, പ്രതിയെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ട്.  ഒരു മണിക്ക് ശേഷമാണ് പ്രതി എത്തിയത്. കൊലക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട കണ്ടെത്തി. വെഞ്ഞാറമൂട് ജൻക്ഷനിലെ ആണ്ടവർ ഹാർഡ്വാഴേസ് എന്ന കടയില്‍ നിന്നാണ് ചുറ്റിക വാങ്ങിയത്. അഫ്നനെ കണ്ട് പരിചയമുണ്ടെന്നും ചുറ്റിക വാങ്ങിയത് ഓർമയില്ലെന്നും കട ഉടമ അബ്ദുൽ വാഹിദ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. അധികം വില്പനയുള്ള തരം ചുറ്റികയല്ല ഇതെന്നും കട ഉടമ പറയുന്നു.

അഫാന്റെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, ചികിത്സയോട് അഫാൻ സഹകരിക്കുന്നില്ല. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.