Thrissur

ഒന്നര വര്‍ഷം മുമ്പ് താമസിച്ചിരുന്ന വീടിന്റെ വാടക കുടിശിക ചോദിച്ച് ആക്രമിച്ചു; ഗൃഹനാഥന് പരുക്ക്

ജോലി കഴിഞ്ഞ് വരുമ്പോഴാണ് വീട്ടുടമയും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്.

തൃശൂര്‍: ഒന്നര വര്‍ഷം മുമ്പ് താമസിച്ചിരുന്ന വീടിന്റെ വാടക കുടിശിക നല്‍കാത്തതിനാല്‍ ഗൃഹനാഥനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആയുധം  ഉപയോഗിച്ച് കാലും കൈയും തല്ലിയൊടിച്ചു. തലയ്ക്കും പരിക്കുണ്ട്. കൊടകര  ആലൂത്തൂര്‍ സ്വദേശി തൈവളപ്പില്‍ വീട്ടില്‍ രഘു(53)വിനാണ് പരുക്കേറ്റത്.  ജോലി കഴിഞ്ഞ് വരുമ്പോഴാണ് വീട്ടുടമയും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്.

രഘുവിന്റെ നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. രണ്ടുവര്‍ഷം മുമ്പാണ് രഘു പ്രതിയുടെ വീട്ടില്‍ വാടക്‌യക്ക് താമസിച്ചത്. രഘുവിന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം രണ്ടുതവണ  വാടക നല്‍കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല പലിശയ്ക്ക് പണം കടം നല്‍കുന്ന  ഇയാളില്‍നിന്നും രണ്ടായിരം രൂപ കടം വാങ്ങിക്കുകയും ചെയ്തിരുന്നു.

ഒന്നര വര്‍ഷം മുമ്പ് പട്ടികജാതി വികസന വകുപ്പില്‍നിന്നും ലഭിച്ച ഫണ്ടുപയോഗിച്ച് നിര്‍മിച്ച പുതിയ വീട്ടിലേക്ക് രഘുവും കുടുംബവും താമസം മാറി. എന്നാല്‍ വീട്ടുവാടകയിനത്തിലും പലിശയക്ക് നല്‍കിയ പണമടക്കം 17000 രൂപ വേണമെന്ന്  പറഞ്ഞ് വീട്ടുടമ നിരന്തരം ശല്യം ചെയ്യുകയും വീട്ടുക്കാരെ ചീത്ത വിളിക്കുക പതിവായിരുന്നു.

അടുത്ത ആഴ്ച പണം നല്‍കമെന്നും കൊള്ള പലിശ  തരില്ലയെന്നും രഘു അറിയിച്ചിരുന്നു.  ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമച്ചത്. കാലിന് അടിയന്തര ശസ്ത്രക്രിയ അടുത്ത ദിവസം നിശ്ചയിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് കൊടകര പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

content highlight : man-brutally-attacked-in-thrissur