Kozhikode

മാലിന്യമുക്തം നവകേരളം: ചീറ്റ സ്‌ക്വാഡ് ഫെബ്രുവരിയില്‍ മാത്രം പിഴ ഈടാക്കിയത് 2.79ലക്ഷം രൂപ

ജനുവരിയില്‍ രൂപീകരിച്ച ചീറ്റ സ്‌ക്വാഡ് ഫെബ്രുവരിയില്‍ മാത്രം 1898 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു

കോഴിക്കോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള വലിച്ചെറിയല്‍ മുക്ത കോഴിക്കോടിനായി രൂപീകരിച്ച ചീറ്റ സ്‌ക്വാഡ്, പരിശോധന കര്‍ശനമാക്കി മുന്നേറുന്നു. മൂന്ന് ടീമുകളായി ജനുവരിയില്‍ രൂപീകരിച്ച ചീറ്റ സ്‌ക്വാഡ് ഫെബ്രുവരിയില്‍ മാത്രം 1898 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.
791 സ്ഥാപനങ്ങളില്‍ പോരായ്മ കണ്ടെത്തി. വൃത്തിഹീനമായി കണ്ടെത്തിയ 601 സ്ഥാപനങ്ങള്‍ തത്സമയം ശുചീകരിച്ചു. 245 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും തത്സമയ പിഴ ചുമത്തിയതിന്റെ ഭാഗമായി ഇതില്‍ 130 സ്ഥാപന ഉടമകളില്‍ നിന്ന് പിഴയായി 2,79,000 രൂപ ഈടാക്കുകയും ചെയ്തു. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌ക്വാഡിന് നേതൃത്വം നല്‍കുന്ന ക്ലീന്‍ സിറ്റി മാനേജരായ കെ പ്രമോദ്, ഇ കെ ജീവരാജ് എന്നിവര്‍ അറിയിച്ചു.

നാളെ ചീറ്റ സ്‌ക്വാഡിന് പുറമേ കോര്‍പ്പറേഷന്‍ തലത്തില്‍ വ്യാപക പരിശോധനകള്‍ നടത്താന്‍ എല്ലാ സര്‍ക്കിള്‍, സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നോട്ടീസ് നല്‍കിയിട്ടും തുടരുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്‌മാന്‍ അറിയിച്ചു.

content highlight : cheetah-squad-formed-for-litter-free-kozhikode-strict-inspection-rs-279000-fine-imposed-in-one-month