പോഷകസമൃദ്ധമായ ഒരു ലഘുഭക്ഷണം മാത്രമല്ല മഖാന അഥവ താമരവിത്ത്, മറിച്ച് കര്‍ഷകരെ സംബന്ധിച്ച് ലാഭകരമായ ഒരു വിള കൂടിയാണ്. ആഗോള വിപണികളില്‍ ഇന്ത്യന്‍ മഖാനയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രാദേശിക വിപണിയിൽ കിലോയ്ക്ക് 1600 രൂപയാണ് വില.ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സര്‍ക്കാരും മഖാന കൃഷിക്ക് വലിയ പ്രധാന്യമാണ് നല്‍കിയത്.നിലവില്‍ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, കിഴക്കന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഖാന കൃഷി പ്രധാനമായും നടക്കുന്നത്. ഉല്‍പ്പാദനത്തില്‍ മുന്നില്‍ ബീഹാറാണ്. ദര്‍ഭംഗ, മധുബാനി, സീതാമര്‍ഹി ജില്ലകള്‍ അതിന്റെ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ കാലാവസ്ഥ മഖാന കൃഷിക്ക് അനുയോജ്യമാണെന്നു കരുതപ്പെടുന്നു.
മഖാനയുടെ ഉയര്‍ന്ന ഡിമാന്‍ഡും, വിലയും തന്നെയാണ് കൂടുതല്‍ ആളുകളെയും ഇവയുടെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ആഭ്യന്തര വിപണിയില്‍ കിലോഗ്രാമിന് 1500 മുതല്‍ 1600 വരെയാണ് വില. ആഗോള വിപണികളിലേയ്ക്ക് എത്തുമ്പോള്‍ പലപ്പോഴും വില രണ്ടിരട്ടിയും, മൂന്നിരട്ടിയും ആകുന്നു. യുഎസ്എ, യൂറോപ്പ് എന്നിവടങ്ങിലാണ് ഇന്ത്യന്‍ മഖാനയ്ക്ക് ഡിമാന്‍ഡ് കൂടുതല്‍.
ജലസംഭരണികളിലോ, കുളങ്ങളിലോ ആണ് പ്രധാനമായും മഖാന വളര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ താമരകള്‍ വിരിയും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നാലോ അഞ്ചോ മാസത്തിനുള്ളില്‍ വിളവെടുക്കാം എന്നതും മഖാന കൃഷിയുടെ പ്രത്യേകതയാണ്. വിത്തുകള്‍ വിളവെടുപ്പിനുശേഷം ഉണക്കി വൃത്തിയാക്കിയാണ് വിപണിയിൽ എത്തിക്കുന്നത്.
ഖാനയുടെ പോഷകസമൃദ്ധമായ ഘടനയാണ് ഡിമാന്‍ഡിന് കാരണം. ഉയര്‍ന്ന പ്രോട്ടീന്‍, ഫൈബര്‍, കുറഞ്ഞ കൊഴുപ്പ് എന്നിവ പ്രത്യേകതകളാണ്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നിവരാണ് ഇന്ത്യന്‍ മഖാനയുടെ പ്രധാന ഇറക്കുമതിക്കാര്‍. ശരീരവണ്ണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നിവ നിയന്ത്രിക്കാന്‍ മഖാന ഗുണപ്രദമാണ്. കലോറി വളരെ കുറവായതിനാല്‍ ബോഡിബില്‍ഡിംഗ് മേഖലയിലും മഖാനയ്ക്ക് ഡിമാന്‍ഡ് ഏറെയാണ്.