പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന മണിരത്നം ചിത്രത്തിലെ വീര രാജ വീര ഗാനത്തെ ചൊല്ലിയുള്ള വിവാദത്തിൽ സംഗീത സംവിധായകന്‍ എ ആർ റഹ്മാനും നിർമാതാക്കൾക്കും തിരിച്ചടി. വിവാദത്തിൽ രണ്ട് കോടി രൂപ കെട്ടിവയ്ക്കാനാണ് ഡൽഹി ഹൈക്കോടതി തീരുമാനം.
റഹ്മാനും സിനിമയുടെ നിർമ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ ക്ലാസിക്കൽ ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് പരാതി നല്‍കിയത്. ജൂനിയർ ഡാഗർ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എൻ, ഫയാസുദ്ദീൻ ഡാഗറും, ഉസ്താദ് സാഹിറുദ്ദീൻ ഡാഗറും ചേർന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ കേസിലാണ് ഇന്നലെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് കേസിൽ വിധിയെഴുതിയത്.
117 പേജുള്ള വിധിന്യായത്തിൽ വീര രാജ വീര ഗാനം ശിവ സ്തുതി എന്ന കോമ്പോസിഷനെ അടിസ്ഥാനമാക്കിയുള്ളതോ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ മാത്രമല്ല, വാസ്തവത്തിൽ, വരികളിൽ മാറ്റം വരുത്തി ഉപയോഗിച്ചതാണ് എന്നാണ് പറയുന്നത്. ചിത്രത്തില്‍ പുതുതായി ചേര്‍ത്ത ഘടകങ്ങള്‍ ഗാനത്തെ ഒരു പുതിയ രചന പോലെയാക്കി മാറ്റിയിരിക്കാം, പക്ഷേ അടിസ്ഥാന സംഗീത സൃഷ്ടിക്ക് സമാനമാണ് വീര രാജ വീര ഗാനം എന്ന് ജഡ്ജിയുടെ വിധിയില്‍ പറയുന്നു.
content highlight: A R Rahman