അന്തരിച്ച സിനിമാ-സീരിയൽ നടൻ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് നടി സീമ ജി നായർ. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പോയി സുഖവിവരം അന്വേഷിച്ചിരുന്നു എന്നും സ്വകാര്യ ചാനലിൽ തന്റെ സഹാദരനായി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു വിഷ്ണുപ്രസാദുമായുണ്ടായിരുന്നതെന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
വിഷ്ണു പ്രസാദ് വിടപറഞ്ഞു ..എത്രയോ വർഷത്തെ ബന്ധം ..എന്റെ അപ്പൂ 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം .. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം .. അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു .. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി .കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു.. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു .. പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും ..കരൾ പകുത്തു നല്കാൻ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും ,ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു ..പക്ഷെ ..ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാൻ ..അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി ..പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി ..മറ്റന്നാൾ ആയിരിക്കും അടക്കം ..എനിക്കാണെങ്കിൽ ഇന്നും , നാളെയും വർക്കും ..അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു ..വിഷ്ണു വിട- വേദനയോടെ സീമ കുറിച്ചു.
കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിഷ്ണുപ്രസാദ് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹത്തിൻ്റെ കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയ്യാറായെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. വിഷ്ണുപ്രസാദിൻ്റെ അപ്രതീക്ഷിതമായ വിയോഗം സീരിയൽ സിനിമാ ലോകത്തിനും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്കും തീരാനഷ്ടമായിരിക്കുകയാണ്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്.