ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ്പ് ഗായികയാണ് ടെയ്‌ലർ സ്വിഫ്റ്റ്. ഇപ്പോഴിതാ ഗായികയുടെ ആഡംബര വസതിക്ക് സമീപത്ത് നിന്നും മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തിയതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലുള്ള താരത്തിന്റെ വസതിയുടെ അടുത്ത ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സംഭവം ന്യൂ ഇംഗ്ലണ്ട് മേഖലയിലാകെ ആശങ്കയുണർത്തിയിരിക്കുകയാണ്. ഏതെങ്കിലും സീരിയൽ കില്ലറാണോ ഇതിന് പിന്നിലെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്.
ബുധനാഴ്ച രാവിലെയാണ് വെസ്റ്റർലി പോലീസിന് വാച്ച്ഹിൽ എന്ന പ്രദേശത്തെ എവറെറ്റ് അവന്യൂവിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മനുഷ്യന്റെ കാലിന്റെ അസ്ഥിയാണെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി. ടെയ്‌ല സ്വിഫ്റ്റിന്റെ കടൽത്തീരത്തുള്ള വസതിയുടെ സമീപത്ത് നിന്നുമാണ് ഇത് കണ്ടെത്തിയത്. അവശിഷ്ടങ്ങൾ റോഡ് ഐലൻഡ് മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
വെസ്റ്റർലി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഡിറ്റക്ടീവ് വിഭാഗം അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ അസ്വാഭാവികമായി ഒന്നും സംശയിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, പല പ്രദേശവാസികളും ഇപ്പോഴും ആശങ്കയിലാണ്.
ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് വളരെ സംശയാസ്പദമാണെന്നാണ് സമീപവാസികൾ പറയുന്നത്. സമീപ മാസങ്ങളിൽ രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി അധികൃതർ നിരവധി മൃതദേഹങ്ങളും മനുഷ്യ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും സ്ത്രീകളുടേതാണെന്നാണ് വിവരം. ഈ സംഭവങ്ങൾക്ക് പിന്നിൽ ഏതെങ്കിലും സീരിയൽ കില്ലറാണോയെന്നാണ് പ്രദേശവാസികളുടെ സംശയം.