അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഛോട്ടാ മുംബൈ’. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് ഈ റീ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഛോട്ടാ മുംബൈ റീ റിലീസ് നീട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ മണിയൻപിള്ള രാജു.
‘മെയ് 21 ന് ലാലേട്ടന്റെ പിറന്നാളിന് ചോട്ടാ മുംബൈ ഇറക്കണമെന്നായിരുന്നു കരുതിയത്. എന്നാൽ തുടരും എല്ലായിടത്തും ഹൗസ്ഫുള്ളായി പോവുകയാണ്. മാത്രമല്ല 12 മണിക്ക് വരെ എക്സ്ട്രാ ഷോസും വരുന്നുണ്ട്. മോഹൻലാലിന്റെ ഒരു പടം ഓടുമ്പോൾ മോഹൻലാലിന്റെ മറ്റൊരു പടം എതിരെ വരുന്നതിൽ ആർക്കും തന്നെ താൽപര്യമില്ല. അതുപോലെ ഈ മാസം 23 ന് നിരവധി റിലീസുകൾ വരുന്നുണ്ട്. നമ്മുടെ വർക്കുകൾ എല്ലാം തീർന്നു നിൽക്കുകയാണ്. ജൂണിൽ സമാധാനത്തോടെ ചിത്രം റിലീസ് ചെയ്യാമെന്ന് കരുതുന്നു,‘ എന്ന് മണിയൻപിള്ള രാജു ഒരു അഭിമുഖത്തിൽ പറഞ്ഞു.
മലയാളിക്ക് ഇന്നും പ്രിയപ്പെട്ട ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം.
മോഹന്‍ലാൽ മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇന്നും വലിയ സ്ഥാനമുണ്ട്. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.