Explainers

“വേടനെ” വിടാതെ എന്‍.ആര്‍. മധു ?: വേടനു പിന്നില്‍ കമ്യൂണിസ്റ്റ് ജിഹാദികളോ ?; വേടന്റെ പാട്ടുകളെ കീറിമുറിച്ച് പരിശോധിച്ച് RSS മുഖപത്രം എഡിറ്റര്‍; വേടന്‍ എന്ന പേരും വ്യാജം ?

അടുത്തകാലത്തൊന്നും കേരളം കാണാത്ത ജനസാഗരത്തെ ഉണ്ടാക്കാന്‍ കഴിയുള്ള വേടന്‍ എന്ന റാപ്പ് മ്യൂസിക് കലാകാരനെ വിടാതെ RSS മുഖപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്‍.ആര്‍. മധു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വേടനെതിരേ കടുത്ത ഭാഷയില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. വേടന്റെ പാട്ടുകള്‍ ഭീകരവാദ പ്രവര്‍ത്തനത്തിന് ഇടമൊരുക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആ നിലപാടില്‍ നിന്നും ഇപ്പോഴും മാറാതെയാണ് മധുവിന്റെ ഇപ്പോഴത്തെ പ്രതികരണം. കഞ്ചാവ് ഉപയോഗിക്കുന്നവനെ സര്‍ക്കാരിന്റെ അംബാസിഡറായി കാണിക്കുന്ന സന്ദേശം നല്ലതല്ലെന്നാണ് അദ്ദേഹം പറയുന്നത്.

കേരളത്തില്‍ മുസ്ലീം ദളിത് ഐക്യവാദത്തിന്റെ രൂപമുണ്ട്. കമ്യൂണിസ്റ്റ് ജിഹാദികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഈ അഭിമുഖമായിരിക്കും കേരളത്തില്‍ കത്തുക. വേടനെ ഇടതുപക്ഷം മൊത്തത്തില്‍ ഏറ്റെടുത്തതോടെ വേടന് രാഷ്ട്രീയ നിറം വന്നിട്ടുണ്ട്. കാരണം, വേടനെ എതിര്‍ത്തത് RSS ആയതു കൊണ്ടാണ് വേടന് പൂര്‍ണ്ണ പിന്തുണ നല്‍കി ഇടതുപക്ഷം കൂടെ കൂട്ടിയിരിക്കുന്നത്. വേടനൊരു ജാതി ഭീകരവാദിയാണ് എന്നു പറഞ്ഞിട്ടില്ലെന്നാണ് എന്‍.ആര്‍. മധു പറയുന്നത്. വേടന്‍ ജാതി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യം പ്രചരിപ്പിക്കുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

  • എന്‍.ആര്‍. മധുവിന്റെ വാക്കുകള്‍ ഇങ്ങനെ

വേടനൊരു ജാതി ഭീകരവാദിയാണ് എന്നു പറഞ്ഞിട്ടില്ല. വേടന്‍ ജാതി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യം പ്രചരിപ്പിക്കുന്നു എന്നാണ് പറഞ്ഞത്. സാമൂഹ്യ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ഈ കേസിനെ കുറിച്ച് പറയാനുള്ളത്, കേരളത്തില്‍ ഹിന്ദുവായി ജീവിക്കാന്‍ എത്ര അപകടകരമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് എന്നതിന് ഉദാഹരണമാണിത്. വേടനും വേടന്റെ പിന്നിലുള്ളവര്‍ക്കും അഭിപ്രായം പറയാം. പക്ഷെ, വേടനെ വിമര്‍ശിക്കാന്‍ പാടില്ല. എന്നാല്‍ ഈ വേടനെ അടുത്തകാലത്തായി അറസ്റ്റുചെയ്തത് കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. വേടനെ ജയിലിലടയ്ക്കാന്‍ ശ്രമിച്ചത് കമ്യൂണിസ്റ്റ് സര്‍ക്കാരാണ്.

ഭാരതത്തില്‍ എവിടെ എന്തു സംഭവിച്ചാലും അത് ആര്‍.എസ്.എസ് ആണെന്നത് കമ്യൂണിസ്റ്റ് ജിഹാദി നരേറ്റീവാണ്. അത് വ്യാപകമായി ബോധപൂര്‍വ്വം നടത്തുകയാണ്. മഹാത്മാഗാന്ധിയുടെ വധംതൊട്ട് ഇങ്ങോട്ടുള്ള ആര്‍.എസിഎസ്സിന്റെ തലയിലാണല്ലോ വെക്കുന്നത്. അത് പുതിയൊരു സംഗതിയല്ല. പറഞ്ഞു വരുന്നത്, അഭിപ്രായ. സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരായ കമ്യൂണിസ്റ്റുകാര്‍ വേടനെതിരേ സംസാരിച്ചു എന്നതിന്റെ പേരില്‍ കേസെടുക്കുന്നു. അതൊരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നതിനു തുല്യമാണ്. അതൊരു പുതിയ സാഹചര്യമല്ല. കുറേക്കാലമായി നിലനില്‍ക്കുകയാണ്. അതേസമയം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വേടനെ എന്തിനാണ് അറസ്റ്റു ചെയ്തത്.

വേടന്‍ കഞ്ചാവു കേസിലെ പ്രതിയാണ്. അതേ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ അയാളെ സ്റ്റേറ്റിന്റെ ഗസ്റ്റായിട്ടാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. അടുത്തകാലം വരെ മയക്കു മരുന്നിനെതിരേ പ്രചരണം നടത്തിയിരുന്ന സര്‍ക്കാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു വ്യക്തിയെ സ്‌റ്റേറ്റിന്റെ ഒരു പരിപാടിയില്‍ അംബാസിഡര്‍ ആക്കിയിരിക്കുകയാണ്. അതായത്, കേരളത്തിന്റെ ഇപ്പോഴത്തെ അംബാസിഡര്‍ ഈ കലാകാരനാണ്. വേടന്‍ എന്ന പേര് തന്നെ വ്യാജമാണ്. കാരണം, വേടനെന്ന സമുദായം മഹത്തായ പാരമ്പര്യമുള്ള സമൂഹമാണ്. അയാള്‍ വേടന്‍ സമുദായത്തില്‍പ്പെട്ട ആളല്ല. ആദി വേടനായ സാക്ഷാല്‍ പരമേശ്വരന്റെ പാരമ്പര്യമുള്ള വലിയഗോത്ര സമൂഹമാണ് വേടന്‍.

ആ വേടന്‍ എന്ന പേരിവിടെ ദുരുപയോഗം ചെയ്യുകയാണ്. സോണിയാഗാന്ധി മഹാത്മാഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യുന്നതു പോലെ വേടനെന്നു പറയുന്ന, ജീവിതത്തിലെ അച്ചടക്കമില്ലാത്ത വ്യക്തി, മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി, വേടന്‍ എന്നു പറയുന്ന മഹത്തായ ഗോത്ര സമൂഹത്തെ അപമാനവിക്കുകയാണ് ചെയ്യുന്നത് ഈ പേരിലൂടെ. ഇത്തരം ആള്‍ക്കാരെ നമ്മുടെ സമൂഹത്തില്‍ പ്രെമോട്ട് ചെയ്യുന്നു, അത് ഭരണകൂടം തന്നെ പ്രെമോട്ട് ചെയ്യുന്നു. ഇത്തരം പല കാര്യങ്ങളും ചെയ്യുന്ന വ്യക്തികളെ വിമര്‍ശിച്ചാല്‍ ജയിലില്‍ പോകും കേസു വരും. അത്തരം അപ്രഖ്യാപിത അടിയന്തിരാവസ്ഥ സത്യം പറയുന്നവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. വേടന്‍ എന്നു പറയുന്ന കലാകാരന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട്.

പക്ഷെ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌ക്കാരത്തിനും, ഈ നാടിന്റെ സുരക്ഷിതത്വത്തിനും ഒക്കെ അനുഗുണമാകുന്ന തരത്തിലായിരിക്കണം. വേടന്‍ ആരുടെ പ്രതിനിധിയാണ്. സോഷ്യല്‍ മീഡിയലില്‍ നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും വിശ്വസിക്കുന്നു. വിവാദങ്ങളില്‍ വിശ്വസിക്കുന്നില്ല. ഈ പ്രബുദ്ധ കേരളം ഈ വിഷയത്തില്‍ ചര്‍ച്ചയ്‌ക്കോ സംവാദത്തിനോ അവസരമൊരുക്കുന്നില്ല, വിവാദങ്ങളില്‍ അഭിരമിക്കുകയാണ്. അതിന്റെ കാരണം, ഈ കേരളത്തെ ഗ്രസിച്ചിരിക്കുന്ന ജിഹാദി കമ്യൂണിസ്റ്റ് ഒരു അച്ചുതണ്ടാണ്. ഈ ജിഹാദി കമ്യൂണിസ്റ്റ് അച്ചുതണ്ടാണ് എല്ലാ ചര്‍ച്ചകളെയും അട്ടിമറിച്ചു കൊണ്ട് വിവാദങ്ങളില്‍ അഭിരമിക്കുന്നത്.

വിമര്‍ശനാത്മകമായി വേടന്‍ പാടുന്ന പാട്ടിന്റെ സാഹിത്യത്തെ പരിശോധിച്ചാല്‍ അയാള്‍ ഒരിക്കലും ഇവിടുത്തെ ദളിത് പിന്നോക്കക്കാരുടെ വക്താവ് അല്ലെന്നു പറയും. കാരണം, വേടന്റെ പാട്ടിന്റെ സാഹിത്യം പരിശോധിച്ചാല്‍, ലോകത്തുള്ള എല്ലാ രാജ്യങ്ങളിലേയും അടിച്ചമര്‍ത്തപ്പെട്ടവന്‍ എന്നു വിശേഷിപ്പിക്കുന്നവരെ കുറിച്ച് വേടന്‍ പാടുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ നോട്ട് ചെയ്തു വെട്ടിട്ടുണ്ട്. ‘സിറിയ നിന്‍ മാറിലെ മുറിവ്’ സിറിയയിലെ കലാപത്തെ കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ചും വേടന്‍ വളരെ ബോധവാനാണ്. ‘കൊറിയ നിന്‍ മീതെ കഴുകന്‍മാര്‍, ലങ്കയില്‍ ദാഹം മാറാത്ത പുലികള്‍ അലയുന്നു’ ശ്രദ്ധിക്കേണ്ട വരികളാണ്. കാരണം വേടന്‍ എന്നു പറയുന്ന ഈ കലാകാരന്റെ ഓര്‍ജിന്‍ ഒരു ശ്രീലങ്കന്‍ വനിതയാണെന്നാണ് മനസ്സിലാക്കുന്നത്.

ഈ പുലികള്‍ എന്നു പറയുന്നത് എല്‍.ടി.ടി.ഇക്കാരാണ്. ഈ എല്‍.ടി.ടി.ഇക്കാരെ മഹത്വ വത്ക്കരിക്കുകയാണ്. ഈ എല്‍.ടി.ടി.ഇക്കാരാണ് പ്രധാനമന്ത്രിയെ ബോംബുവെച്ച് കൊലപ്പെടുത്തിയത്. ആ എല്‍.ടി.ടി.ഇക്കാരുടെ ദാഹം മാറിയില്ലെന്നു പറഞ്ഞാല്‍ പരോക്ഷമായി ഭീകരവാദത്തെ ഈ സാഹിത്യത്തിലൂടെ പ്രോത്സാഹിപ്പിക്കുകയാണ്. ആളുകൂടുന്നു എന്നതു കൊണ്ട് ഈ ഭീകരവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ പറ്റുമോ. ഇനിയുമുണ്ട്. ‘സോമാലിയന്‍ ബാല്യങ്ങള്‍ കുടിനീരുതേടി അലയുന്നു’ അങ്ങ് സോമാലിയയിലേക്ക് പോകണ്ട സഹോദരാ വയനാട്ടിലേക്കു പോയാല്‍ മതി. അങ്ങ് സോമാലിയയില്‍ പോകുന്നതിനു പകരം ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗമറിയണമെന്നുണ്ടെങ്കില്‍ ഇവിടുത്തെ ഇടതുപക്ഷം കോളനികളില്‍ കൊണ്ടുപോയി തളച്ചിട്ടിരിക്കുന്ന പാവപ്പെട്ട ഹരിജനങ്ങളുണ്ട്.

അവര്‍ക്ക് കുടിനീരില്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്തേ ഈ കോളനിയില്‍ കുടിനീരില്ലാത്തിനെ കുറിച്ച് പാടുന്നില്ല. ഇടുക്കിയിലെയും വട്ടവടയിലേയും അട്ടപ്പാടിയിലേയും ഒക്കെ പരശതം ദളിതര്‍ പിന്നോക്കക്കാര്‍ കുടിനീരില്ലാതെ കഷ്ടപ്പെടുന്നുണ്ട്. അതിന് സോമാലിയയിലേക്കു പോകേണ്ടതില്ല. അതുകൊണ്ടാണ് പറഞ്ഞത്, വേടന്‍ എന്ന കലാകാരന്‍ ഈ നാട്ടിലെ ദളിതന്റെ മുഖമല്ല. വക്താവല്ല എന്നു പറയുന്നത്. ഇനി ‘മ്യാന്‍മറിലെ ബുദ്ധന്‍ ആയുധമേന്തി ചുടുചോര മോന്തി’ ബുദ്ധന്‍ അഹിംസയുടെ പ്രതീകമാണ്. ബുദ്ധന്‍ മ്യാന്‍മറില്‍ ചുടുചോര മോന്തിയെന്നു പറയുമ്പോള്‍ എന്താണ് സംഭവം. റോഹിങ്ക്യന്‍ ഭീകരവാദികള്‍, ആ വാക്കേ പറയാനൊക്കൂ. റോഹിങ്ക്യന്‍ മതമൗലിക വാദികള്‍ പരമസാത്വികരായ ബുദ്ധിസ്റ്റുകഖെ ആക്രമിച്ചപ്പോള്‍ അവര്‍ തിരിച്ചടിച്ചു. അവിടെ ബുദ്ധന്‍ ചോരമോന്തി എന്നാണ് പറയുന്നത്.

ഈ ഭീകരവാദികളുടെ ഒപ്പമാണ് വേടന്‍ എന്ന് നമ്മള്‍ മനസ്സിലാക്കുക. മഹാനായ അംബേദ്ക്കര്‍ നമ്മുടെ നാട്ടില്‍ ഹിന്ദുമതത്തില്‍ നിലനിന്ന ജാതി അസമത്വങ്ങളില്‍ പൊറുതിമുട്ടിയിട്ട് ബുദ്ധമതത്തിലേക്ക് മതംമാറിയതാണ്. അഞ്ചുലക്ഷം പേരുമായിട്ട്. ഈ ബുദ്ധന്‍ എന്നു പറയുന്നത്, മഹാനായ അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിച്ചതോടു കൂടി ദളിതപിന്നോക്ക വിഭാഗത്തിന്റെയും കൂടി ഒരു പ്രതീകമായിട്ടാണ് ബുദ്ധന്‍ നില്‍ക്കുന്നത്. വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധന്‍ എന്നാണ്. പട്ടിയൊരു മോശം ജീവിയാണെന്ന് അഭിപ്രായമില്ല. പക്ഷെ, പട്ടി ചിലര്‍ക്ക് ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ പട്ടി ഹറാമായവരുടെ പ്രീതി പിടിച്ചു പറ്റുന്നതിനാണ് ഇയാള്‍ ശ്രമിക്കുന്നത്.

CONTENT HIGH LIGHTS; NR Madhu not leaving “Vedan” alone?: Are communist jihadists behind Vedan?; RSS mouthpiece editor tears up Vedan’s songs and examines them; Is the name Vedan a fake?

Latest News