സിനിമ തുടങ്ങുന്നതിന് മുമ്പ് വിതരണം സെൻട്രൽ പിക്ചേഴ്സ് എന്ന് എഴുതികാണിക്കാൻ തുടങ്ങിയിട്ട് 75 വർഷം കഴിയുന്നു. ചന്ദ്രികയിൽ തുടങ്ങിയ യാത്ര ആസാദിയിൽ എത്തിനിൽക്കുമ്പോൾ സെൻട്രൽ പിക്ചേഴ്സ് എഴുതിചേർത്തത് മലയാള സിനിമയുടെ ചരിത്രം കൂടിയാണ്.
1950ൽ തിക്കുറിശ്ശി സുകുമാരൻ നായർ നായകനായി, വി.എസ്. രാഘവൻ സംവിധാനം ചെയ്ത ‘ചന്ദ്രിക’ എന്ന സിനിമയിലാണ് സെൻട്രൽ പിക്ച്ചേഴ്സ്മലയാള സിനിമയുടെ ഭാഗമാകുന്നത്. അതിന് ശേഷം നീലക്കുയിലും ചട്ടക്കാരിയും തീക്കനലും അടക്കം ഏറെ ക്ലാസിക്കുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു.
കൂടെവിടെ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇവിടെ തുടങ്ങുന്നു, ചക്കര ഉമ്മ, കുടുംബ പുരാണം, കളിക്കളം, ഒരു ഇന്ത്യൻ പ്രണയ കഥ, നരൻ, രസതന്ത്രം, ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയവ സെൻട്രലിലൂടെ പുറത്തിറങ്ങിയ ഹിറ്റുകളാണ്.
അവിടെയും തീരുന്നില്ല ആ നിര. പിന്നാലെ രണ്ട് ത്രില്ലർ സിനിമകളുമായി സെൻട്രലെത്തി. മുംബൈ പൊലീസും അഞ്ചാം പാതിരയും. വലിയ വിജയങ്ങളായ അയ്യപ്പനും കോശിയും, തണ്ണീർമത്തൻ ദിനങ്ങൾ, രോമാഞ്ചം, തല്ലുമാല എന്നീ ചിത്രങ്ങൾ പിന്നാലെയെത്തി. ഏറ്റവുമൊടുവിൽ നസ്ലന്റെ സൂപ്പർഹിറ്റായ ആലപ്പുഴ ജിംഖാന തിയെറ്ററിലെത്തിച്ചതും സെൻട്രൽ പിക്ച്ചേഴ്സ് തന്നെ. ആ നിരയിലേക്കാണ് ഇപ്പോൾ ശ്രീനാഥ് ഭാസിയുടെ ആസാദി എത്തുന്നത്.
ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലുള്ള പ്രിവ്യൂ സ്ക്രീനിങ്ങിന് പിന്നാലെ ‘ആസാദി’ സെൻട്രൽ പിക്ച്ചേഴ്സ് വിതരണത്തിന് എടുക്കുകയായിരുന്നു. ചിത്രത്തിന് വിപുലമായ ഗ്ലോബൽ റിലീസാണ് സെൻട്രൽ ഒരുക്കുന്നത്.
അഞ്ചാം പാതിരയ്ക്കുശേഷം സെൻട്രൽ വിതരണത്തിനെടുത്ത വേറിട്ട ത്രില്ലറാണ് ആസാദി. ഒരുജയിൽ ബ്രേക്ക് കഥപറയുന്ന ചിത്രം പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിക്കും എന്നാണ് അണിയറക്കാർ തരുന്ന ഉറപ്പ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകുന്ന തടവുകാരിയായ യുവതിയേയും കുഞ്ഞിനേയും അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സെൻട്രൽ ചിത്രം ഏറ്റെടുത്തതിന് പിന്നാലെ ആസാദിയുടെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങൾ അതിവേഗം വിറ്റുപോയി. തമിഴ്, തെലുങ്ക്, ഹിന്ദി അവകാശങ്ങൾക്കും ആവശ്യക്കാരേറെയാണ്.