Entertainment

‘ഇന്നും പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതില്‍ അത്ഭുതം തോന്നുന്നു’ ; അശോകന്‍

മലയാളത്തിലെ ഒരുപാട് നല്ല സിനിമകളിലൂടെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് അശോകന്‍. അശോകന്‍ അവതരിപ്പിച്ച ഒരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരത്തില്‍ താന്‍ അവതരിപ്പിച്ച അജയന്‍ എന്ന കഥാപാത്രത്തെ ഇന്നത്തെ തലമുറയും കാണുന്നുവെന്നതില്‍ അത്ഭുതം തോന്നുവെന്ന് അശോകന്‍ പറയുന്നു. അടുത്തിടെ ഒരു പ്രമുഖ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അശോകന്‍ ഇതേക്കുറിച്ച് പറയുന്നത്.

അശോകന്റെ വാക്കുകള്‍……

‘1987 ലെ അജയന്റെ പ്രണയം ഇന്നും സെലിബ്രേറ്റ് ചെയ്യപ്പെടുന്നുവെന്നത് അത്ഭുതമായാണ് തോന്നുന്നത്. അതൊരു കൊമേര്‍ഷ്യല്‍ സിനിമ അല്ലാഞ്ഞിട്ട് പോലും അതിന് കാഴ്ചക്കാര്‍ ഉണ്ടായിരുന്നു. തിയേറ്ററില്‍ വലിയ രീതിയില്‍ സാമ്പത്തിക നേട്ടം ആ സിനിമയ്ക്ക് ഉണ്ടായിട്ടില്ല. ഫെസ്റ്റിവലുകളില്‍ ശ്രദ്ധ പിടിച്ചുപറ്റി. പുരസ്‌കാരങ്ങള്‍ കിട്ടി. അതിലെ എന്റെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉണ്ടാകുമെന്ന് അടൂര്‍ സാര്‍ പറഞ്ഞിരുന്നു. അന്ന് ഞാന്‍ ചെറുതായത് കൊണ്ട്, അമിത പ്രതീക്ഷയൊന്നും വച്ചിരുന്നില്ല. അതുകൊണ്ട് അവാര്‍ഡ് കിട്ടാതായപ്പോള്‍ വേറെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.
അനന്തരത്തില്‍ താന്‍ അവതരിപ്പിച്ച അജയന്‍ എന്ന കഥാപാത്രത്തെ ഇന്നത്തെ തലമുറയും കാണുന്നുവെന്നതില്‍ അത്ഭുതം തോന്നുന്നു. റഷ്യയില്‍ അതിന്റെ ഒരുപാട് പ്രിന്റുകള്‍ വില്‍ക്കപ്പെട്ടുവെന്നൊക്കെ വലിയ വാര്‍ത്തയായിരുന്നു. കെ ജി ജോര്‍ജ് സാര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അന്ന് കണ്ട പലരും അതിന്റെ ക്ലൈമാക്‌സ് മനസിലാവുന്നില്ല എന്ന തരത്തില്‍ കമന്റുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഇന്നാണ് അത് ഇറങ്ങിയതെങ്കില്‍ കുറച്ചുകൂടെ സ്വീകാര്യത വരുമായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ പലതരം പാട്ടുകള്‍ കയറ്റി അന്തരത്തിലെ ഭാഗങ്ങള്‍ കാണുമ്പോള്‍ എല്ലാവരും എനിക്ക് അയക്കാനുണ്ട്. ബാക്ക്ഗ്രൗണ്ടില്‍ എന്ത് വന്നാലും വല്ലാത്തൊരു മനോഹാരിതയുണ്ട് അതിന്, ഇപ്പോഴത്തെ പ്രേക്ഷകര്‍ അപ്‌ഡേറ്റഡ് ആണ്”.

1987 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു അനന്തരം. അശോകന്‍, ശോഭന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുക്കുന്ന ഈ ചലച്ചിത്രം ആത്മഗത രീതിയിലുള്ള കഥപറച്ചില്‍ ഘടനയാണ് സ്വീകരിച്ചിരിക്കുന്നത്.’ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ഏറ്റവും മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്‌ക്കാരവും നേടുകയുണ്ടായി.