Entertainment

‘സ്ഫടികത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ലാലിന്റെ ടൈമിംഗ് ചെറുതായി മാറി, മാസ്റ്റര്‍ അത് കണ്ട് ചൂടായി’ ; മണിയന്‍പ്പിളള രാജു

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ഐക്കോണിക് കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. ഇന്നും പ്രേക്ഷകര്‍ കാണാന്‍ കൊതിക്കുന്ന,കണ്ടാലും മതി വരാത്ത ഒരു ചിത്രമാണ് സ്ഫടികം. സിനിമ റീ റിലീസായപ്പോഴും മികച്ച കളക്ഷനാണ് തീയറ്ററില്‍ നേടിയത്. ഇപ്പോഴിതാ
മോഹന്‍ലാല്‍ എന്ന നടന്റെ മെയ്വഴക്കം എന്താണെന്ന് അറിയാന്‍ സ്ഫടികം കണ്ടാല്‍ മതിയെന്ന് പറയുകയാണ് നടന്‍ മണിയന്‍പിള്ള രാജു. സ്ഫടികം സിനിമയുടെ ചിത്രീകരണത്തിനിടെ തലനാരിഴയ്ക്ക് അപകടം ഒഴിവായെന്നും, ആ ഷോട്ടില്‍ ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനോട് ദേഷ്യപ്പെട്ടുവെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. സില്ലിമോങ്ക് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

മണിയന്‍ പിള്ള രാജുവിന്റെ വാക്കുകള്‍

‘സ്ഫടികത്തിലെ ഫൈറ്റ് സീനുകള്‍ നോക്കിയാല്‍ മോഹന്‍ലാലിന്റെ മെയ്വഴക്കം എത്രയുണ്ടെന്ന് മനസിലാകും. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ലാല്‍ ഓരോ ഫൈറ്റും ചെയ്തത്. അന്നത്തെ കാലത്ത് വളരെ റിസ്‌ക് പിടിച്ച പരിപാടിയാണ് ലാല്‍ ആ സിനിമയില്‍ ചെയ്തത്. ത്യാഗരാജന്‍ മാസ്റ്റര്‍ ആയിരുന്നു സിനിമയിലെ ഫൈറ്റ് മാസ്റ്റര്‍. മോഹന്‍ലാല്‍ ത്യാഗരാജന്‍ മാസ്റ്ററിനെ ദൈവത്തെപോലെയാണ് കാണുന്നത്. ഇന്നും ഓരോ ഫൈറ്റ് എടുക്കുന്നതിന് മുന്‍പ് മാസ്റ്ററിനെ മനസ്സില്‍ സ്മരിക്കും. അത്രയ്ക്ക് ആത്മബന്ധമാണ് അവര്‍ തമ്മില്‍. സ്ഫടികത്തില്‍ മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടുന്ന സമയത്ത് മാസ്റ്റര്‍ ദേഷ്യപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ജീപ്പ് ഒരു റാമ്പില്‍ ഓടിച്ച് കയറ്റിയിട്ടാണ് ലാല്‍ പുറത്തേക്ക് ചാടുന്നത്. പുറത്തേക്ക് ചാടിയാല്‍ വണ്ടി നേരെ വെള്ളത്തില്‍ പോകും. സൈഡില്‍ കുറച്ച് വൈക്കോല്‍ ഇട്ടിട്ടുണ്ട്. അതിലേക്കാണ് ചാടേണ്ടത്. റാമ്പ് കുറച്ച് ഹൈറ്റില്‍ ഉള്ളത്‌കൊണ്ട് ലാലിന്റെ ടൈമിംഗ് ചെറുതായി മാറി. മാസ്റ്റര്‍ അത് കണ്ട് ലാലിനോട് ചൂടായി. കാരണം സെറ്റില്‍ ഉള്ള എല്ലാവര്‍ക്കും ടെന്‍ഷന്‍ ആയിരുന്നു.’

Latest News